KeralaNEWS

തീരുന്നില്ല ദുരന്തങ്ങൾ; അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

മാവേലിക്കര: മുങ്ങിമരണങ്ങൾ തുടർക്കഥയാകുകയാണ് കേരളത്തിൽ.
സൈക്കിള്‍ സവാരിയ്‌ക്കിറങ്ങിയ മൂവര്‍ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചതാണ് അതിൽ ഏറ്റവും ഒടുവിലത്തേത്.ഒരാള്‍ നീന്തി രക്ഷപെട്ടു.
വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ ഉദയന്‍-ബിനിലത ദമ്ബതികളുടെ മകന്‍ അഭിമന്യു(മണികണ്‌ഠന്‍-15), തറാല്‍ വടക്കേതില്‍ സുനില്‍-ദീപ്‌തി ദമ്ബതികളുടെ മകന്‍ ആദര്‍ശ്‌(17) എന്നിവരാണ്‌ മരിച്ചത്‌. ഒപ്പം കുളിക്കാനിറങ്ങിയ തറാല്‍ വടക്കേതില്‍ ലാലന്‍-ബിജി ദമ്ബതികളുടെ മകന്‍ ഉണ്ണിക്കൃഷ്‌ണനാ(14)ണ്‌ നീന്തി രക്ഷപെട്ടത്‌. ഇന്നലെ വൈകിട്ട്‌ നാലു മണിയോടെ വെട്ടിയാര്‍ കൊമ്മ ഭാഗത്തായിരുന്നു സംഭവം.
വീട്ടില്‍ നിന്നും സൈക്കിള്‍ ചവിട്ടാന്‍ പോകുവാണെന്ന്‌ പറഞ്ഞിറങ്ങിയ മൂവരും കൊമ്മ ഭാഗത്ത്‌ എത്തിയപ്പോള്‍ സൈക്കിള്‍ കരയ്‌ക്കുവച്ച്‌ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. രക്ഷപെട്ട ഉണ്ണിക്കൃഷ്‌ണന്‍ അലറിവിളിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഓടി എത്തുകയായിരുന്നു.തുടര്‍ന്ന്‌ അഗ്നിരക്ഷാസേനയും കുറത്തികാട്‌ പോലീസും സ്‌ഥലത്തെത്തി തിരച്ചിലുകള്‍ക്കൊടുവില്‍ ആദ്യം ആദര്‍ശിനെയും പിന്നീട്‌ അഭിമന്യുവിനെയും കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.
അഭിമന്യു കഴിഞ്ഞ ദിവസം പത്താം ക്ലാസ്‌ പരീക്ഷ പാസായിരുന്നു. അച്‌ഛന്‍ ഉദയന്‍ മരംവെട്ടു തൊഴിലാളിയാണ്‌. അഭിനവ്‌, അഭിഷേക്‌ എന്നിവര്‍ അഭിമന്യുവിന്റെ ഇരട്ട സഹോദരങ്ങളാണ്‌. ചെറിയനാട്‌ ആലാ സ്‌കൂളില്‍ പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞ്‌ ഫലം കാത്തിരിക്കുകയായിരുന്നു ആദര്‍ശ്‌.
ഉണ്ണിക്കൃഷ്‌ണന്‍ ഇടപ്പോണ്‍ പാറ്റൂര്‍ ശ്രീബുദ്ധ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌.

Back to top button
error: