KeralaNEWS

കണമലയിലെ കാട്ടുപോത്ത് ആക്രമണം; ജനവാസ മേഖലയിൽ ഇറങ്ങിയാൽ പോത്തിനെ മയക്കുവെടി വയ്ക്കും

കോട്ടയം: കണമലയിലെ കാട്ടുപോത്ത് ആക്രമണം. പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ്. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. മയക്കു വെടി വക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത്‌ എത്തി. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാൻ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു.

ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവി‌ട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാൻ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവിൽ പറയുന്നു.

ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തോമസ് ചികിത്സയിലായിരുന്നു.

Back to top button
error: