CrimeNEWS

”ഞാന്‍ യാചിക്കുന്നു, എന്റെ മകനെ പുറത്തുവിടൂ”, ഷാരൂഖിന്റെ ചാറ്റുകള്‍ വെളിപ്പെടുത്തി സമീര്‍ വാങ്കഡെ

മുംബൈ: ”ഞാന്‍ നിങ്ങളോട് യാചിക്കുന്നു, എന്റെ മകനെ പുറത്തുവിടൂ”, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സമയത്ത് ഷാരൂഖ് ഖാന്‍ നടത്തിയ ചാറ്റുകള്‍ പുറത്തുവിട്ട് സമീര്‍ വാങ്കഡെ. ഇതു സംബന്ധിച്ച തെളിവുകള്‍ ബോംബെ ഹൈക്കോടതിയില്‍ സമീര്‍ വാങ്കഡെ ഹാജരാക്കി. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണ്‍ മുന്‍ മേധാവിയായിരുന്നു സമീര്‍ വാങ്കഡെ.

”ദയവായി അവനെ ജയിലിലേക്ക് അയയ്ക്കരുത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നു പോകും. ചിലരുടെ താല്‍പര്യങ്ങള്‍ കാരണം അവന്റെ പ്രസരിപ്പ് ഇല്ലാതാകും. ഇപ്പോള്‍ തന്നെ അവന്‍ ഏറെ അനുഭവിച്ചുവെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. പൂര്‍ണമായി തകര്‍ന്ന രീതിയില്‍ പുറത്തുവരുന്ന ഒരു സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ നിങ്ങളോടു യാചിക്കുകയാണ്.” – ഷാരൂഖ് നടത്തിയ ചാറ്റ് എന്ന പേരില്‍ വാങ്കഡെ സമര്‍പ്പിച്ച സന്ദേശത്തില്‍ പറയുന്നതിങ്ങനെയാണ്.

2021 ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പില്‍ നിന്ന് ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ, എന്‍സിബി അറസ്റ്റ് ചെയ്തത്. എന്നാല്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കുന്നത് ഒഴിവാക്കാന്‍ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കേസില്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 വാങ്ങിയെന്നും സിബിഐ എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

സിബിഐ എഫ്‌ഐആറിനെതിരേ ഹൈക്കോടതിയെ സമീപിച്ച സമീര്‍ വാങ്കഡെയ്ക്ക് 22 വരെ മുംബൈ ഹൈക്കോടതി അറസ്റ്റില്‍നിന്നു സംരക്ഷണം അനുവദിച്ചിട്ടുണ്ട്. എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് മുംബൈ മേഖല മുന്‍ ഡയറക്ടര്‍ കൂടിയായ വാങ്കഡെ കോടതിയെ സമീപിച്ചത്.

Back to top button
error: