KeralaNEWS

മുത്തച്ഛന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ചിത്രം പകര്‍ത്തി; മൂന്നര വയസുകാരനെ അംഗനവാടിയില്‍നിന്ന് പുറത്താക്കി!

കൊല്ലം: മൂന്നര വയസുകാരനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കിയതായി പരാതി. കുലശേഖരപുരം നീലികുളം ഷംനാ മന്‍സില്‍ ഷംനാദ് – തല്‍സില ദമ്പതികളുടെ മകന്‍ അല്‍ അമീനെ പുന്നക്കുളം 113-ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പുറത്താക്കിയെന്നാണ് പരാതി.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുലശേഖരപുരം പുന്നക്കുളത്ത് വ്യക്തിയുടെ വീട്ടുവളപ്പിലെ ഷെഡ്ഡിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് സമീപം കൃഷിക്കുളം നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ചിത്രം കുട്ടിയുടെ മുത്തച്ഛന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് കുട്ടിയെ അങ്കണവാടിയില്‍ കൊണ്ടുവിടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ഇതിന്‍െ്‌റ പേരിലാണ് ഗ്രാമപഞ്ചായത്ത് അംഗം കുട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ക്ലാസിലിരിക്കുകയായിരുന്ന കുഞ്ഞിനെ പുറത്തിറക്കിയതിന് ശേഷം അമ്മയെ വിളിച്ചുവരുത്തി തിരികെ പറഞ്ഞയയ്ക്കുകയായിരുന്നു. എന്നാല്‍, 12-ാം വാര്‍ഡിലുള്ള കുട്ടി 13-ാം വാര്‍ഡിലെ അങ്കണവാടിയില്‍ പഠിക്കേണ്ടതില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വിചിത്ര വാദം. സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ്, ഐ.സി.ഡി.എസ് അധികൃതര്‍, ബാലവകാശ കമ്മിഷന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി.

കഴിഞ്ഞ ആറ് മാസമായി കുട്ടി ഈ അങ്കണവാടിയിലാണ് പഠിച്ചു വരുന്നത്. കുട്ടികള്‍ക്ക് സൗകര്യപ്രദമായ അങ്കണവാടികള്‍ വാര്‍ഡ് പരിഗണനയില്ലാതെ തെരഞ്ഞെടുക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

 

 

Back to top button
error: