CrimeNEWS

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടമെന്ന് പരാതി; റിപ്പോര്‍ട്ട് തേടി കേരള സര്‍വകലാശാല

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം നടത്തിയെന്ന് പരാതി. കെഎസ്‌യുവാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വിവാദമായതോടെ സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു.

ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം സംഘടനാ നേതാവായ വിദ്യാര്‍ഥിയുടെ പേരാണ് നല്‍കിയത്.

കോളജിലെ ബിഎസ്‌സി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് അനഘയ്ക്ക് പകരം നല്‍കിയത്. എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സര്‍വകലാശാല ചെയര്‍മാന്‍ ആക്കുക ലക്ഷ്യമിട്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. സിപിഎമ്മിലെയും എസ്എഫ്ഐയിലേയും ചില നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. 26 നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

Back to top button
error: