KeralaNEWS

ജോൺ ബ്രിട്ടാസ്‌ എംപിക്കെതിരായ കേന്ദ്രഭരണകക്ഷിയുടെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ തെളിവ്:എം വി ഗോവിന്ദൻ

കണ്ണൂർ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ കേരളത്തിനെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ച്‌ പത്രത്തിൽ ലേഖനം എഴുതിയതിന്റെ പേരിൽ ജോൺ ബ്രിട്ടാസ്‌ എംപിക്കെതിരായ കേന്ദ്രഭരണകക്ഷിയുടെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ തെളിവാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
‘കേരളം നിങ്ങളുടെ അടുത്തുണ്ട്‌. ഞാൻ കൂടുതൽ പറയുന്നില്ല’ തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്‌തതാണ്‌. ഈ കാര്യം ലേഖനത്തിൽ എടുത്തുപറഞ്ഞു എന്നതിന്റെ പേരിലാണ്‌ രാജ്യസഭാ അദ്ധ്യക്ഷൻ വിശദീകരണം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌. അമിത്‌ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തിക്കൊണ്ടിരിക്കുകയാണെന്നു. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു‌.
“മാനവിക വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോടു ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്‌.
കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്‌ക്കുന്ന ആഗോളവത്‌ക്കരണ നയങ്ങൾക്ക്‌ ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന്‌ ആകമാനം മാതൃകയാകുന്ന നിലപാടാണ്‌ കേരളം മുന്നോട്ടു വെയ്‌ക്കുന്നത്‌. ബി ജെ പി നേതാക്കളുടെ കൊടിയ പകയ്‌ക്ക്‌ കേരളം ഇടയാകുന്നതിനും കാരണം ഇതാണ്‌.
ബി ജെ പി മുന്നോട്ടു വെയ്‌ക്കുന്ന വർഗ്ഗീയ അജണ്ടയ്‌ക്കും കേരളത്തിനോടുള്ള അവഗണനയ്‌ക്കും എതിരായ ശക്തമായ പോരാട്ടത്തിലാണ് നമ്മൾ. ഇന്ത്യൻഭരണഘടനയുടെ ആർട്ടിക്കൽ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്നുണ്ട്‌. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നുമാണിത്‌. ഇതുപോലും വിസ്‌മരിച്ചു കൊണ്ട്‌ മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.”-എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Back to top button
error: