CrimeNEWS

അടയ്ക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ പിടികൂടിയത്. തുടര്‍ന്ന് സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി. സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കിള്ളിമംഗലത്ത് അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടില്‍നിന്ന് അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റതെന്നാണ് വിവരം. അബ്ബാസിന്റെ വീട്ടില്‍നിന്ന് അടയ്ക്ക ചാക്കുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. തുടര്‍ന്ന് വീട്ടില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ സിസി ടിവി ദൃശ്യങ്ങളില്‍നിന്നാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതായി മനസ്സിലായത്. തുടര്‍ന്ന് അയല്‍ക്കാരെ വിവരമറിയിച്ച് എല്ലാവരും ചേര്‍ന്നാണ് സന്തോഷിനെ പിടികൂടിയത്. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മതിലില്‍നിന്ന് ചാടി സന്തോഷിന് പരുക്കേറ്റതായി നാട്ടുകാര്‍ പറയുന്നുണ്ട്.

Signature-ad

പിന്നീട് സന്തോഷിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രധാനമായും അഞ്ച് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ കസ്റ്റഡിയിലാണ്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായത്.

Back to top button
error: