
തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ. കേരളം അപമാനഭാരത്താൽ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്റെ മുഖമെന്ന് അദ്ദേഹം പറഞ്ഞു.
കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു, മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.





