BusinessTRENDING

നിക്ഷേപകർക്ക് സന്തോഷവാർത്ത! ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഇനിയും ഉയർന്നേക്കും

ദില്ലി: സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർന്നേക്കാമെന്ന സൂചന നൽകി റിസർവ് ബാങ്ക്. തങ്ങളുടെ നിക്ഷേപ അടിത്തറ വിപുലീകരിക്കാൻ ബാങ്കുകൾ തമ്മിലുള്ള മത്സരം ശക്തമാകുന്നത് സ്ഥിര നിക്ഷേപ (എഫ്‌ഡി) നിരക്ക് വർദ്ധിപ്പിക്കാൻ ബാങ്കുകളെ പ്രേരിപ്പിച്ചേക്കാം. 2022 മെയ് മുതൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 250 ബേസിസ് പോയിൻറ് (ബിപിഎസ്) വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ പൊതു, സ്വകാര്യ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.

ടേം ഡെപ്പോസിറ്റുകളിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുകയും സേവിംഗ്സ് ഡെപ്പോസിറ്റ് നിരക്കുകളിലെ വ്യത്യാസങ്ങൾ അടുത്ത കാലത്തായി വർധിക്കുകയും ചെയ്തതോടെ ബാങ്ക് നിക്ഷേപങ്ങളുടെ സിംഹഭാഗവും ടേം ഡെപ്പോസിറ്റുകളായി വർധിച്ചതായി റിസർവ് ബാങ്ക് പറയുന്നു. വാർഷിക അടിസ്ഥാനത്തിൽ, ടേം ഡെപ്പോസിറ്റുകൾ 13.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം കറന്റ്, സേവിംഗ്സ് നിക്ഷേപങ്ങൾ യഥാക്രമം 4.6 ശതമാനം, 7.3 ശതമാനം എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി.

ആർബിഐ തുടർച്ചയായി ആറ് തവണയായി റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച്, ചെറുകിട ധനകാര്യ ബാങ്കുകൾ കൂടുതൽ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് രാജ്യത്തെ മികച്ച 10 ബാങ്കുകളുടെ ശരാശരി പലിശ നിരക്ക് 7.5 ശതമാനമാണ്.

അമേരിക്കയിലെ ബാങ്ക് തകർച്ചയുടെ നേരിട്ടുള്ള ആഘാതം കുറയ്ക്കാമെങ്കിലും, സാമ്പത്തിക സ്ഥിരതയിലെ ആശങ്കകൾ തുടരുന്നുണ്ട്. ഒപ്പം കടുത്ത സാമ്പത്തിക സാഹചര്യങ്ങൾ വിപണികൾ നേരിടുകയാണ്. യുഎസ് ബാങ്കിംഗ് സംവിധാനത്തിലെ പ്രതികൂല സംഭവവികാസങ്ങൾക്കിടയിലും, ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയേക്കുമെന്നുള്ള സൂചയുണ്ട്. ആർബിഐ 25 ബസിസ് പോയിന്റ് വരെ നിരക്ക് വർധന വരുത്തിയേക്കാം.

Back to top button
error: