CrimeNEWS

അര്‍ച്ചന വന്നത് ബന്ധം പിരിയാന്‍? മലയാളി യുവാവ് തള്ളിയിട്ടതെന്ന് എയര്‍ഹോസ്റ്റസിന്റെ അമ്മ

ബംഗളൂരു: ഹിമാചല്‍ പ്രദേശ് സ്വദേശിനി എയര്‍ഹോസ്റ്റസ് കോറമംഗലയിലെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണു മരിച്ച സംഭവത്തില്‍ അറസ്റ്റിലായത് മലയാളി യുവാവ്. കാസര്‍ഗോട് സ്വദേശിയായ സുഹൃത്ത് ആദേശിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 11ന് പുലര്‍ച്ചെ ഫ്‌ളാറ്റില്‍ നിന്ന് അര്‍ച്ചന ധിമന്‍ (28) വീണതിനു പിന്നാലെ ആദേശ്, പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദേശ് മകളെ തള്ളിയിടുകയായിരുന്നെന്ന അര്‍ച്ചനയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. നഗരത്തിലെ സോഫ്റ്റ്വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും 7 മാസമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ മാസം 7 നാണ് ദുബായില്‍നിന്ന് അര്‍ച്ചന ബംഗളൂരുവില്‍ എത്തിയത്. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

ബന്ധം പിരിയാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അര്‍ച്ചന ദുബായില്‍നിന്നു ബംഗുളൂരുവില്‍ എത്തിയതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി ഇരുവരും തിയറ്ററില്‍ സിനിമ കാണാന്‍ പോയി. ഇതിനുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയതു പിന്നാലെയാണ് അര്‍ച്ചന നാലാം നിലയില്‍നിന്നു വീണു മരിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ആദേശ് തള്ളിയിട്ടതാണെന്നാണ് പോലീസ് നിഗമനം. സംഭവസമയത്ത് അര്‍ച്ചന മദ്യപിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: