CrimeNEWS

വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി; ഡോക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

ശ്രീനഗര്‍: വനിതാഡോക്ടറെ കാമുകനായ ഡോക്ടര്‍ കുത്തിക്കൊന്നു. ജമ്മുവിലെ തല്ലാബ്തിലോ സ്വദേശിയായ സുമേദ ശര്‍മയെയാണ് കാമുകനായ ജൊഹാര്‍ ഗനായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജൊഹാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജമ്മുവിലെ ജാനിപുരിലുള്ള ജൊഹാറിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഹോളി ആഘോഷങ്ങള്‍ക്കായാണ് സുമേദ ശര്‍മ കാമുകന്റെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവാവ് വനിതാഡോക്ടറെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. യുവതി കൊല്ലപ്പെട്ടതോടെ പ്രതിയും സ്വയം കത്തി കൊണ്ട് മുറിവേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തിന് ശേഷം ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് വ്യക്തമാക്കി ജൊഹാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം യുവാവിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ടനിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ചോരയില്‍ കുളിച്ചനിലയില്‍ യുവതിയെ കണ്ടെത്തിയത്. തൊട്ടടുത്തായി വയറിന് കുത്തേറ്റനിലയില്‍ യുവാവുമുണ്ടായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ദന്തഡോക്ടര്‍മാരായ ഇരുവരും ജമ്മുവിലെ കോളേജില്‍ ബി.ഡി.എസിന് ഒരുമിച്ച് പഠിച്ചവരാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പഠനകാലം മുതല്‍തന്നെ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് സുമേദ ശര്‍മ എം.ഡി.എസ് പഠനത്തിനായി പോയെന്നും ഹോളി ആഘോഷിക്കാനായാണ് ഇവര്‍ സുഹൃത്തിന്റെ വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ലവ്ജിഹാദ് ആരോപണങ്ങളുമായി ബജ്റങ്ദള്‍ അടക്കമുള്ള വിവിധസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. യുവഡോക്ടറുടെ കൊലപാതകം ആസൂത്രിതമാണെന്നും ലവ്ജിഹാദിന്റെ ഭാഗമായുള്ളതാണെന്നും ജമ്മുകശ്മീരിലെ ബജ്റങ്ദള്‍ പ്രസിഡന്റ് രാകേഷ് ബജ്റങ്കി ആരോപിച്ചു.

 

 

Back to top button
error: