KeralaNEWS

തനിക്ക് ശ്വസിക്കാനാവുന്നില്ലെന്ന് വിനയ് ഫോര്‍ട്ട്, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കാൻ പൃഥ്വിരാജ്

    ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം പുകഞ്ഞെരിയുന്ന ചിത്രം പങ്കുവച്ച് നടന്‍ വിനയ് ഫോര്‍ട്ട് പ്രതികരിച്ചു. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് എഴുതിയ മാസ്‌ക് ധരിച്ചുള്ള പ്രൊഫൈല്‍ ചിത്രം താരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നടന്‍ ഉണ്ണി മുകുന്ദനും ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ, ഏവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് പറയുന്നു നടന്‍ പൃഥ്വിരാജ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് നടന്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം കുറിച്ചത്.

ബ്രഹ്‌മപുരം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഉയരുന്ന പുക കൊച്ചിയിലെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്ന തീ അണക്കാന്‍ സാധിച്ചെങ്കിലും, പുക ഉയരുന്നത് തടയാനായിട്ടില്ല.

ബ്രഹ്‌മപുരത്തെ സാഹചര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ പ്രത്യേക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി ചികിത്സ ഉറപ്പാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതുവരെ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് ഹൈക്കോടതിയുടെ ചോദ്യം.. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് കോടതി ചോദ്യം ഉന്നയിച്ചത്. ആറു മേഖലകളിലെ തീ അണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. അതേസമയം ബ്രഹ്മപുരത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതിയെ നിയോഗിച്ചു. കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കി.

Back to top button
error: