KeralaNEWS

മുഖ്യമന്ത്രിയെ പോലെ പൊലീസിൻ്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല; ഇ.പി ജയരാജൻ്റ വെല്ലുവിളി സ്വീകരിക്കുന്നു: പ്രതിപക്ഷ നേതാവ്

കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ്. കൺവീനറുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. ഞാൻ മുഖ്യമന്ത്രിയെ പോലെ പൊലീസിൻ്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലീസുകാരൻ്റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കും. പിണറായി സർക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എൽ.ഡി.എഫ് കൺവീനറുടെ വരവെന്ന് അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസിലാണ് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആരും പറയാൻ പാടില്ലാത്ത വാക്കുകൾ ഏഷ്യാനെറ്റ് റിപ്പോർട്ടറെ കുറിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞത്. മാധ്യമ പ്രവർത്തകൻ്റെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ളതാണ് ജയരാജൻ്റെ രണ്ടാമത്തെ വാചകം. അത് നിയമസഭയിൽ പോലും പറയാൻ സാധിക്കാത്ത തരത്തിലുള്ള അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി പാലായിൽ ബസ് സ്റ്റാൻഡ് അടച്ചുകെട്ടിയാണ് സ്റ്റേജ് നിർമ്മിക്കുന്നത്. സി.പി.എമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്. അധികാരത്തിൻ്റെ ദുർവിനിയോഗമാണ് എല്ലായിടത്തും നടക്കുന്നത്. പാർട്ടിയുടെ എല്ലാ പോഷക സംഘടനകൾക്കും എന്ത് തോന്ന്യവാസവും കാണിക്കാനുള്ള ലൈസൻസ് നൽകിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: