CrimeNEWS

ബന്ധുവുമായ മധ്യവയസ്കനെ ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം; വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് ഭീഷണി, വൈക്കത്ത് രണ്ട് യുവതികളടക്കം മൂന്നുപേർ അറസ്റ്റിൽ

വൈക്കം: ബന്ധുവുമായ മധ്യവയസ്കനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ പുഷ്ക്കരൻ മകൻ ധൻസ് (39) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെയാണ് ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.

രതിമോൾ റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്നും, ഇത് നോക്കുവാൻ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും തുടർന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയിൽ ഇരുത്തുകയായിരുന്നു. തുടർന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തുകയുമായിരുന്നു. ഇതിനുശേഷം രതിമോൾ വന്ന് യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്ന് അറിയിച്ചുവെന്ന് പറഞ്ഞു. എന്നാൽ താൻ ഇടപെട്ട് 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കിയിട്ടുണ്ടെന്നും ആ തുക കൊടുത്തിട്ടുണ്ടെന്നും പിന്നീട് തിരിച്ചുതരണമെന്നും മധ്യവയസ്കനോട് ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് പലപ്പോഴായി രതിമോളും ഇവരുടെ ഫോണില്‍നിന്ന് ധന്‍സും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മധ്യവയസ്കൻ പോലീസിൽ പരാതിപ്പെടുകയും വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു. വൈക്കം എ.സി.പി. നകുൽ രാജേന്ദ്രദേശ് മുഖ്, വൈക്കം സ്റ്റേഷൻ എസ്.ഐ. അജ്മൽ ഹുസൈൻ, സത്യൻ, സുധീർ, സി.പി.ഓമാരായ സെബാസ്റ്റ്യൻ,സാബു, ജാക്സൺ, ബിന്ദു മോഹൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ ഇവർ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും, ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Back to top button
error: