IndiaNEWS

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര; മുംബൈ ഡിവിഷനില്‍ ഈടാക്കിയത് 100 കോടി രൂപ പിഴ!

മുംബൈ: ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് റെയില്‍വേ പിഴയായി ഈടാക്കിയത് നൂറ് കോടി രൂപ. മുംബൈ ഡിവിഷനില്‍ നിന്ന് മാത്രമായാണ് ഇത്രയും ഭീമമായ തുക പിഴയായി ഈടാക്കിയത്. ഏപ്രില്‍ 2022 മുതല്‍ 2023 ഫെബ്രുവരി വരേയുള്ള കണക്കുകള്‍ പ്രകാരമാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 18 ലക്ഷം പേരില്‍ നിന്നായി 100 കോടിയിലേറെ രൂപ പിഴ ഈടാക്കിയത്.

കഴിഞ്ഞ വര്‍ഷം ഇതേ ഡിവിഷനില്‍ 60 കോടി രൂപയായിരുന്നു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയത്. ഇതാദ്യമായിട്ടാണ് ഒരു ഡിവിഷനില്‍ നിന്ന് ഇത്രയും ഭീമമായ തുക പിഴ ഇനത്തില്‍ മാത്രമായി ഈടാക്കുന്നത്.

ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്, എന്നാല്‍ ഇതൊക്കെ അവഗണിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പു വരുത്തുന്നതിനായി ടിക്കറ്റ് പരിശോധിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഞങ്ങള്‍ക്ക് ടാര്‍ജറ്റോ മറ്റോ ഇല്ല. ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. തുടര്‍ന്ന് പരിശോധന ശക്തമാക്കുകയായിരുന്നുവെന്ന് കേന്ദ്ര റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശിവാജി സുതാര്‍ പറഞ്ഞു. മുംബൈ ഡിവിഷനില്‍ 77 റെയില്‍വെ സ്റ്റേഷനുകളാണുള്ളത്. 1200 ടി.ടി.ഇമാരും.

 

 

 

Back to top button
error: