Movie

മാനവികത തുളുമ്പുന്ന വരികളിലൂടെ മനുഷ്യകഥാനുഗായിയായ കവിയും വിപ്ലവകാരിയുമായി ജ്വലിച്ചു നിന്ന പി.ഭാസ്കരൻ വിട പറഞ്ഞിട്ട് ഫെബ്രുവരി 25ന് 16 വർഷം

  മഞ്ഞണിപ്പൂനിലാവിന്‍റെ മഹാകവി- ഭാസ്കരൻ മാസ്റ്ററെ നാം അങ്ങനെ വിശേഷിപ്പിച്ചാൽ ചരിത്രം അതിന് തുല്യം ചാർത്തുകയേ ഉള്ളൂ. ലാളിത്യത്തിന്‍റെ ഗാംഭീര്യവും മലയാളത്തനിമയുടെ സൗന്ദര്യവും കാവ്യാനുശീലനത്തിന്‍റെ ഗരിമയിൽ അവതരിപ്പിച്ച മലയാളകാവ്യരംഗത്തെ കുലപതികളിൽ അഗ്രഗണ്യൻ. സംഗീതസാഹിത്യസപര്യയോടൊപ്പം, അല്ലെങ്കിൽ അതിനുമപ്പുറം, കാവ്യരാഗ സങ്കലനങ്ങളിലെ മാനവികത മുന്നിൽ നിർത്തിയ മനുഷ്യകഥാനുഗായിയായ കവിയായും വിപ്ലവത്തിന്‍റെ കഠിനമായ യാതനകളിലൂടെയും തീക്ഷ്ണമായ അനുശാ‍സങ്ങളിലൂടെയും കടന്നുവന്ന രാഷ്ട്രീയപ്രവർത്തകനായും മലയാളസിനിമ പിച്ചവെച്ചു നടക്കുന്ന നാളുകളിൽ അതിനെ കൈ പിടിച്ചുയർത്തിയ കാരണവരായുമൊക്കെ കേരളത്തിന് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ ബഹുമുഖപ്രതിഭ. സർവ്വോപരി മനസ്സിൽ നന്മ നിറഞ്ഞ ഒരു വലിയ മനുഷ്യൻ. ഭാസ്കരൻ മാസ്റ്റർ അങ്ങനെ പലതുമാണ് നമുക്കെല്ലാം.

കൊടുങ്ങല്ലൂരിൽ 1924 ഏപ്രിൽ 21നാണ് അദ്ദേഹം ജനിച്ചത്. ഭാസ്കരൻ മാഷിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ’99ലെ വെള്ളപ്പൊക്കകാലത്ത്.’ അച്ഛൻ പ്രശസ്തസാഹിത്യകാരനും (‘ദേശീയഗാനമാല’, ‘നളിനി’ എന്ന ഭാഷാനാടകം- ഇവയാണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതികൾ) കോൺഗ്രസ് നേതാവും അഭിഭാഷകനുമൊക്കെ ആയിരുന്ന നന്ത്യേലത്ത് പത്മനാഭമേനോൻ. അമ്മ പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ. അവരുടെ ഒമ്പതു മക്കളിൽ ആറാമൻ ആയിരുന്നു പി.ഭാസ്കരൻ. വള്ളത്തോൾ, നാലപ്പാട്ടു നാരായണമേനോൻ, കേളപ്പൻ, കോഴിപ്പുറത്തു മാധവമേനോൻ തുടങ്ങിയ കാവ്യ, രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലെ മഹാരഥൻ‌മാർ വീട്ടിലെ സ്ഥിരം സന്ദർശകർ. അങ്ങനെ സാഹിത്യവും രാഷ്ട്രീയവും നിറഞ്ഞു നിന്നിരുന്ന ഒരു ബാല്യം. സ്കൂളിൽ പഠിക്കുമ്പോൾ ‘ഭാസി’ എന്ന പേരിൽ മാതൃഭൂമി ബാലപംക്തിയിൽ എഴുതി സാഹിത്യകർമ്മങ്ങൾക്ക് നാന്ദി കുറിച്ചു.

എറണാകുളം മഹാരാജാസിലെ കലാലയവിദ്യാഭ്യാസകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. ഒളിവിലും തെളിവിലും നടന്ന പാർട്ടിപ്രവർത്തനം ജയിൽ‌വാസത്തിൽ കലാശിച്ചു. പുറത്തിറങ്ങിയശേഷം കുറേനാൾ ദേശാഭിമാനിയിൽ പത്രപ്രവർത്തനം. ആ സമയത്തു് ആദ്യകവിതാസമാഹാരം ‘വില്ലാളി’ പുറത്തിറങ്ങി. പിന്നീടു് വയലാർ-പുന്നപ്ര പക്ഷോഭത്തിന്‍റെ ഒരു മാറ്റൊലി പോലെ ‘വയലാർ ഗർജ്ജിക്കുന്നു’ എഴുതി. ‘രവി’ എന്ന തൂലികാനാമത്തിലാണ് ആദ്യം ആ കൃതി പ്രസിദ്ധീകരിച്ചതു്. ക്രമേണ പാർട്ടിയുമായി അടുപ്പമില്ലാതെയായി. മദിരാ‍ശിയിലെ ‘ജയകേരളം’ മാസികയുടെ പത്രാധിപരായി ചേർന്നതോടെ രാഷ്ട്രീയരംഗത്തുനിന്നു പൂർണ്ണമായി അകന്നു എന്നു തന്നെ പറയാം.

ആ അകൽച്ചയും മദിരാശീവാസവും ഒരു ഉർവ്വശീശാപം പോലെ മലയാ‍ളസിനിമയ്ക്കു ലഭിച്ച ഒരു വരദാനം ആയി ഭവിച്ചു എന്നു പറയണം. 1949ൽ എസ്. എസ് വാസൻ നിർമ്മിച്ച ‘അപൂർവ്വസഹോദരങ്ങൾ’ എന്ന ചിത്രത്തിലെ ഒരു ബഹുഭാഷാഗാനത്തിലെ മലയാളത്തിലുള്ള നാലു വരികൾ ആണു് ഭാസ്കരൻ മാഷിന്‍റെ ആദ്യചലച്ചിത്രഗാനരചന. ‘കടക്കണ്ണിൽ തലപ്പത്ത് കറങ്ങും വണ്ടേ…’ എന്നു തുടങ്ങുന്ന ആ പാട്ടിന് ഈണം നൽകിയത് പാർത്ഥസാരഥി എന്ന സംഗീതസംവിധായകൻ. പാടിയത് ആ ചിത്രത്തിലെ നായിക തന്നെ ആയിരുന്ന പ്രസിദ്ധനടി പി. ഭാനുമതി. അഞ്ചു പതിറ്റാണ്ടുകളോളം നീണ്ടു നിന്ന ഒരു ചലച്ചിത്രസപര്യയുടെ തുടക്കം ആയിരുന്നു അത്. 1950ൽ ഇറങ്ങിയ ‘ചന്ദ്രിക’ ആണ് അദ്ദേഹം ഗാനരചന നിർവ്വഹിച്ച ആദ്യ മലയാളചിത്രം. പിന്നെ നവലോകം, പുള്ളിമാൻ, തിരമാല തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. 2007 ൽ വിടപറയുമ്പോഴേക്കും മുന്നൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി ആയിരത്തിയഞ്ഞൂറോളം ഗാനങ്ങൾ അദ്ദേഹം ഒരുക്കി. മലയാളിക്ക് ഒരു കാലത്തും മറക്കാൻ പറ്റാത്ത ഒട്ടനവധി മനോഹര ഗാനങ്ങൾ.

മലയാളചലച്ചിത്രഗാനരചനാശാഖയുടെ പിതൃസ്ഥാനീയൻ എന്നു തന്നെ പറയാം ഭാസ്കരൻ മാസ്റ്ററെക്കുറിച്ച്. അദ്ദേഹം ഗാനരചന തുടങ്ങുന്നതിനു മുമ്പ് വിരലിലെണ്ണാവുന്ന ശബ്ദചിത്രങ്ങൾ മാത്രമേ ഇറങ്ങിയിരുന്നുള്ളൂ. പക്ഷെ അതു മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ സംഭാവന. മലയാളചലച്ചിത്രരംഗത്തിന് ഒരു ദിശാബോധം നൽകിയ, ഒരു പുതിയ വഴിത്താര വെട്ടിത്തുറന്ന ചിത്രമാണ് ‘നീലക്കുയിൽ’. അതിന്‍റെ പണിപ്പുരയിലെ പ്രഥമൻ അദ്ദേഹം തന്നെ.

സിനിമയെ സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി യഥാതഥമായി ബന്ധിപ്പിച്ച ആദ്യത്തെ മലയാള സിനിമ നീലക്കുയിൽ ആയിരുന്നു. പിന്നീട്, അറുപതുകളുടെ രണ്ടാം പാദത്തിൽ ചെമ്മീൻ എന്ന ചിത്രത്തിന്‍റെ വെള്ളിവെളിച്ചത്തിൽ നിന്ന് മുന്നോട്ടു നീങ്ങാൻ മലയാളസിനിമയ്ക്ക് വീണ്ടും ഒരു പുതിയ പന്ഥാവൊരുക്കിയത് ഭാസ്കരൻ മാഷാണ്. ‘ഇരുട്ടിന്‍റെ ആത്മാ’വിലൂടെ. ആകെ 47 സിനിമകൾ സംവിധാനം ചെയ്തു അദ്ദേഹം. 8 സിനിമകൾ നിർമ്മിച്ചു. 6 സിനിമകൾക്കു് തിരക്കഥ/സംഭാഷണം രചിച്ചു. ചില ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാ‍ളത്തിൽ സ്ഫുടം ചെയ്ത ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്‍റെത്. മലയാളമണ്ണിന്‍റെ നനവും, നിലാവിന്‍റെ കുളിരും, കാറ്റിന്‍റെ ഗന്ധവും, മഞ്ഞളിന്‍റെ നിറവും എല്ലാം നിറഞ്ഞ ഒരു സ്വപ്നസപര്യ ആയിരുന്നു അദ്ദേഹത്തിന്‍റെത്. കിനാവിന്‍റെ ആ കൊതുമ്പുവള്ളങ്ങളിൽ കാവ്യാനുശീലനത്തിന്‍റെ പ്രദീപ്തിയും മാനവികതയുടെ ഊർജ്ജവും കാല്പനികതയുടെ രാഗകല്പനകളും എല്ലാം ഒന്നുപോലെ ഒത്തിണങ്ങിയിരുന്നു. നമ്മുടെ ഗൃഹാ‍തുരമായ സ്വപ്നങ്ങളിൽ, കാല്പനികമായ ഇന്നലെകളിൽ, രാഗ വിലോലതകളുടെ അരുണിമയും, മാധുര്യവും, വിഷാദച്ഛവിയും പ്രചോദനവും പ്രതീക്ഷകളുമൊക്കെ കോർത്തിണക്കിയ ഈ കവിശ്രേഷ്ഠന്‍റെ ജീവിതസായാഹ്നം ഓർമ്മകളുടെ ഇഴയടുപ്പങ്ങൾക്കുമപ്പുറമായി എന്നത് വളരെ ദുഃഖകരമായിരുന്നു. 2007 ഫെബ്രുവരി 25ന് അദ്ദേഹം നമ്മോടു വിട പറഞ്ഞു.

ഭാര്യ ഇന്ദിര. മക്കൾ- രാധിക, രാജീവൻ, വിനയൻ, അജിതൻ.

ജയന്‍ മണ്‍റോ

കടപ്പാട് : എം ഡി മനോജ്‌,
മലയാള സംഗീതം ഇൻഫോ

Back to top button
error: