IndiaNEWS

അ‌മ്പും വില്ലും വിട്ടുകൊടുക്കാനാകില്ല; തെര​ഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവിന്റെ ഹർജി ഇന്നു സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശിവസേന എന്ന പാർട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരേ ഉദ്ധവ് താക്കറെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും കേസ് പരി​ഗണിക്കുക. വിഷയം ചീഫ് ജസ്റ്റിസിനു മുന്നിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ പരാമർശിച്ചിരുന്നു. തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഹർജിയിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം. അതേസമയം, വിഷയത്തിൽ ഏക്നാഥ് ഷിൻഡെ വിഭാഗം സുപ്രീം കോടതിയിൽ തടസഹർജി (കേവിയറ്റ്) സമർപ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കൂടി കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിൻഡെ വിഭാഗം കേവിയറ്റ് ഹർജി നൽകിയിട്ടുള്ളത്.

ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ കോടികളുടെ ഇടപാട് നടന്നെന്ന് താക്കറെ പക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഏതാണ്ട് രണ്ടായിരം കോടിയുടെ ഇടപാട് നടന്നെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവത്ത് ആരോപിച്ചത്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽ താക്കറെയാണ് ശിവസേന സ്ഥാപിച്ചത്. അ‌തുകൊണ്ടുതന്നെ പാർട്ടി ​കൈവിട്ടുപോകുന്നത് ഉദ്ധവിന് കനത്ത തിരിച്ചടിയാണ്. ഉദ്ധവ് താക്കറെയ്ക്കെതിരേ ഏക്നാഥ് ഷി​ൻഡേ ഉയർത്തിയ കലാപമാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അ‌ഘാഡി സർക്കാരിനെ വീഴ്ത്താൻ കാരണമായത്. മുഖ്യമന്ത്രിപദം നഷ്ടമായതിനു പിന്നാലെയാണ് ഉദ്ധവിന് സ്വന്തം പാർട്ടിയുടെ പേരും ചിഹ്നവുംകൂടി നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: