CrimeNEWS

പുനര്‍വിവാഹ പരസ്യം വഴി സൗഹൃദം സ്ഥാപിച്ച് 42 ലക്ഷം തട്ടി; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും പിടിയില്‍

പാലക്കാട്: വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കല്‍ ഷിബു വിലാസത്തില്‍ ശാലിനി (37) ആണ് അറസ്റ്റിലായത്. ഇവര്‍ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

കല്‍പാത്തി സ്വദേശിയായ 53 വയസ്സുകാരന്‍ നല്‍കിയ പുനര്‍ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട യുവതി മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നുമാണു പറഞ്ഞത്. ഫോണില്‍ സൗഹൃദം തുടര്‍ന്ന ഇവര്‍ സ്ഥിരം ജോലി ലഭിക്കാന്‍ പണം ആവശ്യമാണെന്ന് അറിയിച്ചു.തുടര്‍ന്നു പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്.

പിന്നീടു പല കാരണങ്ങള്‍ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ നിശ്ചയിച്ച തീയതിയില്‍ വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസില്‍ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭര്‍ത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലില്‍ സരിന്‍കുമാര്‍ (38) മുന്‍പ് പിടിയിലായിരുന്നു. ഇരുവരും ചേര്‍ന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. എറണാകുളത്തു നിന്നാണു ശാലിനി അറസ്റ്റിലായത്.

Back to top button
error: