BusinessIndiaNEWSTRENDING

ഹിന്‍ഡന്‍ബര്‍ഗ് വിവാദം: ഒടുവിൽ അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാരും, വിവരങ്ങൾ ആവശ്യപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം

ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കെതിരേ അന്വേഷണം നടത്താൻ ഒടുവിൽ കേന്ദ്ര സർക്കാരും. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. എന്നാല്‍, അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല.

സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. എന്നാൽ അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു. ഫോബ്‌സിന്റെ ലോക ധനികരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ നിന്നും അദാനി കഴിഞ്ഞ ദിവസം പുറത്തായി.

അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലും തെളിവുകളിലും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ഭാരത് രാഷ്ട്ര സമിതി, സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ളത്. എല്‍.ഐ.സിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപവും എസ്.ബി.ഐയില്‍ നിന്നും എടുത്തിട്ടുള്ള കടവും ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടികള്‍ ആശങ്ക ഉന്നയിച്ചത്.

Back to top button
error: