KeralaNEWS

ഓരോ ഫയലും ഓരോ ജീവിതമാണത്രേ! പക്ഷേ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ(ജീവിതങ്ങൾ?)

മുന്നിൽ തദ്ദേശ വകുപ്പ്; മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് മൂന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന ഭരണകക്ഷി എം.എൽ.എയുടെ വിമർശനം ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ജീവനക്കാരെ ഓർമിപ്പിക്കുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോൾ, വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ(ജീവിതങ്ങൾ?) ! മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റേയും  മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്. വിവിധ സർക്കാർ ഓഫീസുകളിലായി 7,89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സെക്രട്ടേറിയറ്റിൽ മാത്രം 93014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51, 769 ഫയളാണ് തദ്ദേശസ്വയം ഭരണ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്.

വനം വകുപ്പിൽ 1,73, 478 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകല്‍ കെട്ടിക്കിടക്കുന്നതില്‍ മൂന്നാം സ്ഥാനത്ത്. 44,437 ഫയലുകളാണ് ആഭ്യന്തര വകുപ്പിൽ കെട്ടി കിടക്കുന്നത്. 41,007 ഫയലുകൾ വിദ്യാഭ്യാസ വകുപ്പിലും കെട്ടിക്കിടക്കുന്നുണ്ട്. റവന്യു വകുപ്പിൽ 38,888, ഭക്ഷ്യ വകുപ്പിൽ 34,796, ആരോഗ്യവകുപ്പിൽ 20,205 ഫയലുകളും തീർപ്പ് കാത്തു കിടക്കുന്നു.

ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയേറ്റിൽ മാത്രം, തീർപ്പാക്കാത്ത 93,014 ഫയലുകളുണ്ട്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ കാലാവധി പലതവണ നീട്ടിയിട്ടും സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഫയൽ കൂമ്പാരമാണെന്നാണ് മുഖ്യമന്ത്രി തന്നെ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്.

Back to top button
error: