KeralaNEWS

പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ കർശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം, ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷിക്കും

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച നടപടികൾക്ക് തുരങ്കം വച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം. ഭക്ഷ്യ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നിർബന്ധമാക്കിയ ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം വാങ്ങി ഡോക്ടർ നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശം. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.

എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുന്നതിന്റെ ദ്യശ്യങ്ങൾ കഴിഞ്ഞ ദിവസം വാർത്താ ചാനലുകൾ പുറത്തുവിട്ടിരുന്നു.

ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകരമായ കാര്യം ആണ്. സർക്കാർ നടപടി അട്ടിമറിക്കാൻ ശ്രമിച്ചത് ഗൗരവത്തോടെ കാണുന്നു. പണം കൊടുത്ത് സർട്ടിഫിക്കറ്റുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധയിൽപ്പെട്ടാൽ നടപടി ഉണ്ടാകും എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സംഭവം സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നു. ഫോട്ടോ പതിച്ച ഡിജിറ്റൽ കാർഡ് നൽകാനാണ് തീരുമാനം. ഇതിൽ സർട്ടിഫൈ ചെയ്ത ഡോക്ടറുടെ പേരും രേഖപ്പെടുത്തും. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Back to top button
error: