IndiaNEWS

500 പെണ്‍കുട്ടികള്‍ക്കു നടുവില്‍ ഒരേ ഒരാണ്‍തരി; ബിഹാറില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ പരീക്ഷാ കേന്ദ്രത്തില്‍ ബോധം കെട്ടുവീണു!

പട്‌ന: പരീക്ഷാകേന്ദ്രത്തിലെത്തിയാല്‍ പരിഭ്രമമോ ഭയമോ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പരീക്ഷാപ്പേടിയും പഠിച്ചതെല്ലാം ഓര്‍മയുണ്ടാകുമോ എന്നൊക്കെയായിരിക്കും അതിന് കാരണം. ബിഹാറിലും പന്ത്രണ്ടാം ക്ലാസുകാരനും പരീക്ഷാഹാളില്‍ തലകറങ്ങിവീണു..പക്ഷേ കാരണം പരീക്ഷാപേടിയല്ലായിരുന്നു.

ഹാളില്‍ കയറിയപ്പോള്‍ മുഴുവന്‍ പെണ്‍കുട്ടികള്‍. 500 പെണ്‍കുട്ടികളായിരുന്നു ആ പരീക്ഷാകേന്ദ്രത്തിലുണ്ടായിരുന്നത്. അവര്‍ക്കിടയിലെ ഏക ആണ്‍കുട്ടി താനാണെന്ന് അവന്‍ മനസിലാക്കി. ഇതോടെയാണ് ബോധം പോയത്. നളന്ദയിലെ ബ്രില്ല്യന്റ് കോണ്‍വെന്റ് പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം. അല്ലാമിയ ഇഖ്ബാല്‍ കോളജ് വിദ്യാര്‍ഥിയായ മനീഷ് ശങ്കറാണ് കഥയിലെ ദുരന്തനായകന്‍. മനീഷിന് പരീക്ഷാ സെന്‍്‌റായി അനുവദിച്ചത് പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളിലായിരുന്നു. പരീക്ഷാകേന്ദ്രത്തില്‍ അത്രയും പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റക്കായെന്ന് തോന്നിയപ്പോഴുണ്ടായ പരിഭ്രമത്തിലാണ് ബോധരഹിതനായതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ബോധരഹിതനായ കുട്ടിയെ ഉടന്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു. 500 പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റ ആണ്‍കുട്ടിയെ ഇരുത്തിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. ഫെബ്രുവരി ഒന്നിനാണ് ബിഹാറില്‍ ഹയര്‍സെക്കന്റഡി ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. പരീക്ഷയ്ക്കായി സംസ്ഥാനത്ത് 1464 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ കമ്മിറ്റിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

 

Back to top button
error: