KeralaNEWS

ഗുണ്ടാ-മാഫിയ ബന്ധത്തിൽ വീണ്ടും നടപടി: മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ എ.ആർ.‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി; പൊലീസ് അസോ. സംസ്ഥാന നേതാവിനെതിരേയും നടപടി

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടരുന്നു. പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവ് ഉൾപെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ. ക്യാമ്പിലേക്കു സ്ഥലംമാറ്റി. പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവ് നഗരൂർ സ്റ്റേഷനിലെ വൈ. അപ്പുവിനെയാണ് എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.

നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീശ്, പാറശാല സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ദീപു എന്നിവരെയും ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റി. എആര്‍ ക്യാമ്പിലേക്കാണ് റൂറൽ എസ് പി ഇവരെ സ്ഥലം മാറ്റിയത്. അതേസമയം, ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത, ആരോപണം ഉയര്‍ന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി. ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാമ്പത്തിക, തൊഴിൽ തട്ടിപ്പ് തര്‍ക്ക കേസുകളുമാണ് വീണ്ടും പരിശോധിക്കുന്നത്. സാമ്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും.

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലും ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കുക. വിജിലൻസും പരാതികൾ പരിശോധിക്കുന്നുണ്ട്.

Back to top button
error: