KeralaNEWS

‘ധോണി’യുടെ ശരീരത്തില്‍ 15 പെല്ലെറ്റുകള്‍ കണ്ടെത്തി; നാടന്‍ തോക്കുകളില്‍ നിന്നെന്ന് സംശയം

പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ‘ധോണി’ (പി.ടി സെവന്‍)യുടെ ശരീരത്തില്‍ നിന്ന് 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.

ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വനംവകുപ്പ് കരുതുന്നു. പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് അധികൃതര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് നിലവില്‍ ആന ഉള്ളത്.

കൂട്ടിലുള്ള ‘ധോണി’ രാത്രി ബഹളമുണ്ടാക്കാതെ ശാന്തനായി കഴിയുന്നതായി വനപാലകര്‍ പറഞ്ഞു. ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ ദേഷ്യമൊക്കെ കാണിക്കുന്നുണ്ട്. കൊമ്പുകൊണ്ട് കൂടിന്റെ അഴിയിളക്കാനും കാലുകള്‍ രണ്ടും കൂടിനുമുകളിലേക്ക് ഉയര്‍ത്തി അഴികള്‍ പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. പിടികൂടാനായി വയനാട്ടില്‍നിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച മടങ്ങുകയും ചെയ്തു.

Back to top button
error: