KeralaNEWS

പപ്പടം കാച്ചിവെക്കണം, അത്താഴത്തിനെത്തുമെന്ന് പറഞ്ഞു വീട്ടിൽനിന്നുപോയ യുവാവ് അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയിൽ

മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടിയംപറമ്പിൽ ഷിജോ(37)യെയാണ് അയൽവാസിയുടെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പുറത്തുപോയത്. പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും വീട്ടുകാരോട് ഷിജോ പറഞ്ഞിരുന്നതായി വാർഡ് കൗൺസിലർ സ്മിത മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തായതോടെ വീട്ടുകാർ വിളിച്ചു നോക്കിയെങ്കിലും ഷിജോയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നവർ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു.

വിവരമറിഞ്ഞ് മാനന്തവാടി ഫയർഫോഴ്‌സ് അംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജോസഫ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് ഷിജോ. ഭാര്യ: ഭൂമിക. ഒരുവയസുള്ള മകളുണ്ട്.

Back to top button
error: