CrimeNEWS

പീഡിപ്പിച്ച പ്രതിയെക്കൊണ്ട് പതിനാറുകാരിയെ വിവാഹം കഴിപ്പിച്ചു; മതപുരോഹിതനുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പീഡനത്തിനിരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. നെടുമങ്ങാട് പനവൂരില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് മൂന്നുപേര്‍ അറസ്റ്റിലായി. നാലു മാസം മുന്‍പ് പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസില്‍ പനവൂര്‍ സ്വദേശി അല്‍ അമീര്‍(23) ആണ് മുഖ്യപ്രതി. അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതന്‍ അന്‍സര്‍, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു.

പ്‌ളസ്വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി മലപ്പുറത്തേക്ക് നാലുമാസം മുന്‍പ് അല്‍ അമീര്‍ നാടുവിട്ടപ്പോള്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് അറസ്റ്റ് ഭയന്ന് ഇയാള്‍ പെണ്‍കുട്ടിയെ തിരിച്ചു വീട്ടിലാക്കി. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുന്‍പരാതിയില്‍ പോലീസ് ഇയാളെ നെടുമങ്ങാട്ടെ സ്വന്തം വീട്ടില്‍നിന്ന് അറസ്റ്റുചെയ്തു. പിന്നീട് കേസ് നടക്കുന്നതിനിടെ ഈ മാസം 18-ന് പ്രതിയെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

നാട്ടുകാരാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. കല്യാണം കഴിച്ചാല്‍ തന്റെ പേരിലുള്ള കേസ് അവസാനിക്കുമെന്ന് പ്രതി കരുതിയതായി പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകിട്ടാണ് അല്‍ അമീര്‍ അറസ്റ്റിലായത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Back to top button
error: