IndiaNEWS

ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസി ഡോക്യൂമെന്ററിയുടെ ആദ്യഭാഗം ജെഎൻയു ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സ‍ര്‍വകലാശാല രജിസ്റ്റാ‍ര്‍

ദില്ലി : ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസി ഡോക്യൂമെന്ററിയുടെ ആദ്യഭാഗം ജെഎൻയു ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സ‍ര്‍വകലാശാല രജിസ്റ്റാ‍ര്‍ ഉത്തരവിറക്കി. നാളെ നിശ്ചയിച്ച ഡോക്യുമെന്ററി പ്രദര്‍ശന പരിപാടി റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും വിശദീകരിച്ചാണ് ജെ എൻ യു സർവകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമാണ് സർവകലാശാലാ മുന്നറിയിപ്പ്.

ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമ‍ര്‍ശങ്ങളുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാതിരിക്കാൻ സര്‍ക്കാര്‍ കടുത്ത പ്രതിരോധം തീര്‍ക്കുമ്പോള്‍ നാളെ  രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം  ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍റെ തീരുമാനം. ഇതിനാണ് സ‍‍ര്‍വകാലാശാല തടയിട്ടത്.

ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമ‍ര്‍ശങ്ങളുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെ പുറത്ത് വിടാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത വ‍ര്‍ധിപ്പിച്ചു. രാജ്യത്ത് വിവാദത്തിന് തിരികൊളുത്തിയ ബിബിസി ഡോക്യുമെന്‍ററി ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍റെ രണ്ടാം ഭാഗം നാളെ പുറത്ത് വരുമ്പോൾ, ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്താന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആദ്യ ഭാഗത്തിന്‍റെ ലിങ്ക് സംബന്ധിച്ച നൂറിലേറെ ട്വീറ്റുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. നീക്കത്തോട് സര്‍വകലാശാല പ്രതികരിച്ചിട്ടില്ല. അതേ സമയം യൂട്യൂബും ട്വിറ്ററും ലിങ്കുകള്‍ നീക്കം ചെയ്തിട്ടും, ഡോക്യുമെന്‍ററിയിലേക്കെത്താവുന്ന മറ്റ് ലിങ്കുകള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിയക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയതു. യുകെ വിദേശകാര്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് ആദ്യ ഭാഗത്തില്‍ ഡോക്യുമെന്‍ററി പങ്ക് വയ്ക്കുന്നത്. ഡോക്യുമെന്‍ററി പുറത്ത് വന്നതിന് ശേഷവും മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Back to top button
error: