IndiaNEWS

തമിഴ്നാട്ടിൽ ഉത്സവത്തിനിടെ ക്രെയിൻ തകർന്നു വീണ് മൂന്നു മരണം; എട്ടു പേർക്ക് ഗുരുതര പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ കല്‍വീതി ഗ്രാമത്തിലെ ക്ഷേത്രോല്‍സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് മൂന്നുമരണം. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.15 നാണ് സംഭവം. കൽവീതി ഗ്രാമത്തിൽ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളിൽ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടം.

മുത്തുകുമാരന്‍ (31) ജ്യോതി ബാബു (19) എസ് ഭൂപാലന്‍ (41) എന്നിവരാണ് മരിച്ചത്. ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ റോഡിലും ക്ഷേത്രപരിസരത്തുമായി ആയിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ക്രെയിന്റെ കാലപ്പഴക്കമാണോ സാങ്കേതിക തകരാറാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Back to top button
error: