KeralaNEWS

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി

തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തിയത്. 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 56 ആയി തുടരും.  കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.

നേരത്തെ, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ മാസം ആറിനാണ് ഉത്തരവ് പുറത്തിറങ്ങിയത്. 56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജ‍ഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെത്തുടർന്നായിരുന്നു ഇത്. 2013ന് ശേഷം സര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടേയും പെൻഷൻ പ്രായം 60ആണ്. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതോടെ‌യാണ് ഇവരുടെ പെൻഷൻ പ്രായം 60 ആയത്.

അതേസമയം, 2013ന് മുമ്പ് സർവീസിൽ കയറിയവരുടെ പെൻഷൻ പ്രായം ഇപ്പോഴും 56 വയസ്സാണ്. നേരത്തെ, പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായ 60 ലേക്ക് ഉയർത്തിയത് സർക്കാർ പിൻവലിച്ചിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിൻവലിച്ചത്. ഒക്ടോബർ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെൻഷൻ പ്രായം ഉയർത്താൻ അനുമതി നൽകിയത്. ഒക്ടോബർ 29 ന് ഇത് സംബന്ധിച്ച് ഇറക്കിയ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷത്തിന് ഒപ്പം ഇടത് മുന്നണിക്കുള്ളിൽ നിന്നും പ്രതിഷേധമുണ്ടായി. തുടർന്ന് നവംബർ 2 ലെ മന്ത്രിസഭ യോഗത്തിൽ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.

Back to top button
error: