KeralaNEWS

മോശം കാലാവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; നഷ്ടപരിഹാരമായി 50 കോടി അനുവദിച്ചു

തിരുവനന്തപുരം: മോശം കാലാവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി നഷ്ടപരിഹാരത്തിന് 50 കോടി രൂപ അനുവദിച്ചു. ഇതേത്തുടർന്നു മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട ദിവസങ്ങള്‍ക്കുള്ള ആനുകൂല്യം വിതരണം ആരംഭിച്ചു. 2022 ഏപ്രില്‍, മേയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തൊഴില്‍നഷ്ടപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരമാണ് അനുവദിച്ചത്.

ഈ കാലത്ത് അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴില്‍ നഷ്ടത്തിനായി 1,66,756 സമുദ്ര- അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. പ്രതിദിനം 200 രൂപ വീതം 50.027 കോടി രൂപയാണ് അനുവദിച്ചത്. 2022ലെ കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വില്ലേജില്‍ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചു പോയ ഓമനക്കുട്ടന്‍, ജയകൂമാര്‍ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനും ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 18,09,800 രൂപ കൂടി അനുവദിക്കും.

കോഴിക്കോട് കരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര്‍ വില്ലേജിലെ ബിജുവിന്റെ വീട്ടില്‍ അസാധാരണ ശബദം കേള്‍ക്കുകയും, ചുവരുകള്‍ വിണ്ടു കീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാന്‍ ദുരന്തനിവാരണ അതോറിറ്റി ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായംഅനുവദിക്കാന്‍ തീരുമാനിച്ചു. സോയില്‍ പൈപ്പിങ് പ്രതിഭാസം മൂലം വീടിന് നാശനഷ്ടമുണ്ടായപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ രാഘവന്‍ വയലേരിക്ക് നല്‍കിയത് പോലെയാണ് തുക അനുവദിക്കുക. 4 ലക്ഷം രൂപയോ യഥാര്‍ത്ഥത്തില്‍ ചെലവാകുന്ന തുകയോ ഏതാണ് കുറവ് എന്നത് അനുസരിച്ചാണ് നല്‍കുക.

Back to top button
error: