Breaking NewsNEWSWorld

യുക്രൈനിൽ ഹെലികോപ്ടർ തകർന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 മരണം, മൂന്നു കുട്ടികളും മരിച്ചതായി റിപ്പോർട്ട്

 ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കിയും ഡെപ്യൂട്ടി മന്ത്രിയും മരിച്ചെന്നു യുക്രൈൻ പോലീസ്

കീവ്: യുക്രൈനിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി ഉൾപ്പെടെ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗരമായ കീവിന് സമീപത്തുള്ള കിന്റര്‍ഗാര്‍ട്ടന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ 18 പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പടെ നിരവധി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അപകടത്തിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, തീപിടിച്ച സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിലവിളി കേള്‍ക്കാം.

തലസ്ഥാനമായ കീവിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബ്രോവാരിയിലെ കിന്റർഗാർട്ടന് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി മറ്റ് എട്ട് പേർക്കൊപ്പമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മന്ത്രിയും സംസ്ഥാന സെക്രട്ടറിയും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെലികോപ്റ്റർ ഉക്രെയ്നിന്റെ സ്റ്റേറ്റ് എമർജൻസി സർവീസിന്റേതാണെന്ന് ദേശീയ പോലീസ് മേധാവി ഇഹോർ ക്ലൈമെൻകോ ഫേസ്ബുക്കിൽ കുറിച്ചു. ബ്രോവാരിയിലുണ്ടായ ദുരന്തത്തിൽ 29 പേർക്ക് പരിക്കേൽക്കുകയും 18 പേർ മരിക്കുകയും ചെയ്തതായി കൈവിലെ റീജിയണൽ മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി ഒലെക്‌സി കുലേബ പറഞ്ഞു.

അപകടത്തെത്തുടർന്ന് കിന്റർഗാർട്ടന് സമീപം തീപിടിത്തമുണ്ടായി. കുട്ടികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് മാറ്റി. കത്തുന്ന കെട്ടിടത്തിന് പുറത്ത് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കാണാമായിരുന്നു. അപകടസമയത്ത് ഇരുട്ടും മൂടൽമഞ്ഞുമായിരുന്നു, ഹെലികോപ്റ്റർ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപം തകർന്നുവീഴുന്നതിന് മുമ്പ് കിന്റർഗാർട്ടനിൽ ഇടിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Back to top button
error: