CrimeNEWS

വായ്പാത്തര്‍ക്കം: വീട്ടമ്മയെ കൊലപ്പെടുത്തി ശമ്ശാനത്തില്‍ ചുട്ടെരിച്ചു, മൂന്നു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ വായ്പാ തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ കത്തിച്ചു. 54 കാരിയായ മീന വാധവന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന അവന്തിക സ്വദേശികളായ റെഹാന്‍, മൊബിന്‍ ഖാന്‍, നവീന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.

കൂലിപ്പണിക്കാര്‍ക്കടക്കും ചെറുകിട വ്യാപാരികള്‍ക്കും പണം വായ്പ നല്‍കുന്ന ആളാണ് മീന. പ്രതികളും മീനയില്‍നിന്നു പണം വായ്പയെടുത്തിരുന്നു. ഇതു തിരികെ ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ജനുവരി രണ്ടു മുതല്‍ മീനയെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവ ദിവസം പുറത്തേക്കു പോയ മീന ഉടന്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍, മടങ്ങിയെത്താതിരുന്നതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. തിരോധാനത്തില്‍ മൊബിന്‍ ഖാനെ സംശയിക്കുന്നതായും കുടുംബം പരാതിയില്‍ വ്യക്തമാക്കിയിരുന്നതായി പോലീസ് അറിയിച്ചു.

അന്വേഷണം ആരംഭിച്ച പോലീസ് മൊബിന്‍ ഖാനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കൃത്യത്തിലെ പങ്കാളിത്തം വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാന്‍ഗ്ലോയി ശ്മശാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ശ്മശാനത്തിന്റെ നോട്ടക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍നിന്ന് 5000 രൂപ കൈപ്പറ്റിയ ഇയാള്‍ മൃതദേഹം മറവുചെയ്യുന്ന കാര്യം ഔദ്യോഗിക രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

 

Back to top button
error: