KeralaNEWS

ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും തിരിച്ചടി; സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ബിജിമോൾ പുറത്ത് 

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇഎസ് ബിജിമോളെ ഒഴിവാക്കി. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും. പൈനാവ് കെ.ടി ജേക്കബ് സ്മാരകത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് 13 അംഗ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തത്.

കെ. സലിം കുമാര്‍, കെ.കെ ശിവരാമന്‍, പ്രിന്‍സ് മാത്യു , പി. പളനിവേല്‍, ജോസ് ഫിലിപ്പ്, വി.കെ ധനപാല്‍, എം.വൈ ഔസേപ്, ജയാ മധു, പി. മുത്തുപ്പാണ്ടി, സി.യു ജോയി, ജി.എന്‍ ഗുരുനാഥന്‍, വാഴൂര്‍ സോമന്‍, എം.കെ പ്രിയന്‍ എന്നിവരെയാണ് എക്സിക്യൂട്ടീവിലേക്കു തിരഞ്ഞെടുത്തത്. പ്രിന്‍സ് മാത്യു, പി. പളനിവേല്‍ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ അഷ്റഫ് യോഗത്തില്‍ പങ്കെടുത്തു.

ഇഎസ് ബിജിമോളും ജില്ലാ നേതൃത്വവും തമ്മിലുള്ള പോര് നേരത്തെ മറനീക്കി പുറത്തുവന്നിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്നും ബിജിമോളെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ പുരുഷമേധാവിത്വമാണ് എന്നാരോപിച്ച് ബിജിമോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ജില്ലാ നേതൃത്വത്തിന് എതിരായ പരാമര്‍ശത്തില്‍ ബിജിമോളോട് ഇടുക്കി ജില്ലാ കൗണ്‍സില്‍ വിശദീകരണം ചോദിച്ചിരുന്നു.

Back to top button
error: