KeralaNEWS

തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് റെയിൽവേ അവസാനിപ്പിച്ചു

തിരുവനന്തപുരം: ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് റെയിൽവേ അവസാനിപ്പിച്ചതായി റിപ്പോർട്ട്. മുൻകൂർ റിസർവ് ചെയ്‍ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകൾ പകൽ സമയങ്ങളിൽ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കയ്യേറുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ഈ സംവിധാനം തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കോവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകുന്ന സംവിധാനം നടപ്പാക്കിയിട്ടില്ല.

അതേസമയം പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാം. ഇവയാണ് ആ ട്രെയിനുകൾ. തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).

അതേസമയം ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ച മറ്റൊരു വാർത്തയിൽ ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിൻറെ ആദ്യ എട്ട് മാസങ്ങളിൽ 76 ശതമാനം ഉയർന്ന് 43,324 കോടി രൂപയായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

2022-2023 സാമ്പത്തിക വർഷത്തിൽ 58,500 കോടിയാണ് റെയിൽ യാത്രക്കാരുടെ വരുമാനത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. 2021-2022 സാമ്പത്തിക വർഷത്തിൽ റെയിൽവെയ്ക്ക് യാത്രക്കാരിൽ നിന്നും ലഭിച്ച വരുമാനം 39,104 കോടിയായിരുന്നു. ഇതിൽ നിന്നും 50% വർധനവാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. റെയിൽവേ നടപ്പിലാക്കിയ ഡൈനാമിക് ഫെയർ പ്രൈസിംഗ് സംവിധാനം വരുമാന വർദ്ധനവിൽ ഗണ്യമായ സംഭാവന നൽകിയെന്നാണ് റെയിൽവേ പറയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികൾ ഉണ്ടായിട്ടും ഇത് ഗുണം ചെയ്തുവെന്ന് റെയിൽവേ പറയുന്നു.

റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രിൽ-നവംബർ 978.72 മെട്രിക് ടൺ ആയി ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 8% കൂടുതലാണ് ഇത്. ഈ കാലയളവിൽ റെയിൽവേ ചരക്ക് വരുമാനം 1.06 ട്രില്യൺ രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 16% കൂടുതലാണ് ഇത്. ഈ കാലയളവിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,728 കോടി രൂപയായിരുന്നു. എന്നാൽ ഈ വർഷം ഇത് 422% വർധിച്ച് 9,021 കോടി രൂപയായി വർദ്ധിച്ചു.

Back to top button
error: