KeralaNEWS

കേരളം ലജ്ജിക്കുന്നു: മയക്കുമരുന്ന് നല്‍കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഒട്ടേറെ പേർക്ക് കാഴ്ചവച്ചു, യുവതിയടക്കം 5 പേർ അറസ്റ്റില്‍, സംഭവം കാസര്‍കോട്

   സൂര്യനെല്ലി, വിതുര പീഡന കേസുകൾ പോലെ കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു പീഡന കേസു കൂടി. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ 19 കാരിയായ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി കൂട്ടബലാത്സംഗം ചെയ്യുകയും പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഒട്ടേറെ പേർക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. കേസിൽ 10 ലേറെ പ്രതികൾ ഉണ്ടെന്നാണ് ഇപ്പോഴത്തെ സൂചന. യുവതിയടക്കം രണ്ട് പേര്‍ കൂടി ഇന്ന് അറസ്റ്റില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാസ്മിന്‍ (22), അബ്ദുല്‍ സത്താര്‍ എന്ന ജംശി (31) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജാസ്മിന്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച് പലര്‍ക്കും കൈമാറിയിരുന്നു.

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ഷൈനിത്ത്കുമാര്‍ (30), എന്‍ പ്രശാന്ത് (43), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ആറ് പരാതികളിലായി 10 പേര്‍ക്കെതിരെയാണ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ ചൂഷണം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. മോക്ഷിത് ഷെട്ടി പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തായ ഷൈനിത് കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇയാളും പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് ജാസ്മിന് കൈമാറുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ജാസ്മിന്‍ പെണ്‍കുട്ടിയെ മംഗ്‌ളുറു, ചെര്‍ക്കള, കാസര്‍കോട്, തൃശൂര്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ട് പോയി ആവശ്യക്കാര്‍ക്ക് കൈമാറിയെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ യുവതി പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഹണിട്രാപ് കേസിലെ പ്രതി കൂടിയായ ജാസ്മിന്‍ കാസര്‍കോട്ടെ ഒരു ടൂറിസ്റ്റ് ഹോം താവളമാക്കിയാണത്രേ ഇടപാടുകള്‍ നടത്തിയത്.

ശാരീരികമായും മാനസികമായും തകര്‍ന്ന പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് സംഭവങ്ങളുടെ തുടക്കം. നവംബര്‍ 15 വരെയുള്ള കാലയളവില്‍ നിരവധി പേര്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പരാതി. മയക്കുമരുന്ന് അടിമയായ പെണ്‍കുട്ടിയെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് കാസര്‍കോട്ടെ സര്‍കാർ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിച്ചത്തിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡിപ്പിച്ചതായുള്ള വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Back to top button
error: