Movie

‘രഞ്ജിത്ത് സ്ത്രീവിരുദ്ധനും മദ്യപാനിയും, കുടിച്ച്‌ ലക്ക് കെട്ട് എന്റെ അരികിലിരുന്നു.’ ചലിച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിനെ തേജോവധം ചെയ്ത് എഴുത്തുകാരിയും പ്രസാധകയുമായ എം.എ ഷഹനാസ്

ചലിച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പൊതുപരിപാടിയില്‍ മദ്യപിച്ചു ലക്ക് കെട്ടു തനിക്കു സമീപം വന്നിരുന്നു എന്ന ആരോപണവുമായി എം എ ഷഹനാസ്. അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാന്‍ പോലും കഴിയില്ലായിരുന്നു എന്നാണ് ഷഹനാസ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ‘പണ്ട് സിനിമയിലെ അതിജീവിതയെ ഐ.എഫ്.എഫ്.കെ വേദയില്‍ കൊണ്ടുവന്നിരുത്തി ആദരിച്ചപ്പോള്‍ താനടക്കമുള്ള സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനത്തോടെയാണ് കണ്ടതെ’ന്നും ഷഹനാസ് പറയുന്നു.

എഴുത്തുകാരൻ വി.ആർ സുധീഷുമായി ഗാഢ സൗഹൃദം പുലർത്തുകയും പിന്നീട് ആ സൗഹൃദം തകർന്നപ്പോൾ സുധീഷിനെതിരെ ആരോപണങ്ങളുമായി രംഗത്തു വരുകയും ചെയ്ത ഷഹനാസ് മാഗ്ബത്ത് പബ്ലിഷിംഗ് ഹൗസ് ഉടമയാണ്.
.
ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

“ചില കൂവലുകള്‍ മാത്രമേ വ്യക്തിപരമായി ആനന്ദിപ്പിക്കാറുള്ളു. അത് പണ്ടൊക്കെ സ്കൂളില്‍ ഒട്ടും ഇഷ്ടമല്ലാത്ത അധ്യാപകര്‍, കുട്ടികളെ അത്രയേറെ ബുദ്ധിമുട്ടിക്കുന്നവര്‍ ഒക്കെ വരുമ്പോള്‍ കുട്ടികള്‍ കൂക്കി വിളിക്കുന്ന പോലെ ഒക്കെ ഉള്ളത്. അത്തരം ഒരു ആനന്ദ കൂവൽ കേട്ടത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് നേരെ ഉള്ള കൂവല്‍ ആണ്. ആ കൂവല്‍ വെറുമൊരു കൂവല്‍ ആയിരുന്നു എന്ന് തോന്നാന്‍ മാത്രം അയാളും ബാക്കിയുള്ളവരും വെറും വിഡ്ഢികള്‍ അല്ല. പിന്നീട് അവിടെ പിടിച്ചു നില്‍ക്കാന്‍ അങ്ങേര് വിളമ്പിയ എസ്.എഫ്.ഐ പുരാണം കേട്ട് എസ്.എഫ്.ഐ ക്കാര്‍ വരെ ആര്‍ത്ത് ചിരിക്കും എന്ന് ഉറപ്പാണ്. കാരണം യഥാര്‍ത്ഥത്തില്‍ ആ കൂവല്‍ എസ്.എഫ്.ഐക്കാരുടേത് തന്നെയാണ്.

പണ്ട് സിനിമ മേഖലയിലെ ഒരു അതിജീവിതയെ അദ്ദേഹം ഒരു പ്രധാന വേദിയില്‍ കൊണ്ടു വന്നപ്പോള്‍ ഞാന്‍ അടക്കമുള്ള പെണ്ണുങ്ങള്‍ വീട്ടില്‍ നിന്ന് ആണെങ്കില്‍ പോലും ഇരുന്നിടത്ത് നിന്ന് ഒന്ന് പൊങ്ങി അങ്ങേരെ അങ്ങ് വല്ലാതെ ബഹുമാനിച്ചിരുന്നു. അതിന് ശേഷം ഇങ്ങേരു പങ്കെടുത്ത പരിപാടിയില്‍ എനിക്കും ഒരു അവസരം കിട്ടി…സന്തോഷം തോന്നിയ നിമിഷങ്ങള്‍. കഴിഞ്ഞ വര്‍ഷം റംസാനില്‍ ആയിരുന്നു ആ ചടങ്ങ്.

കോഴിക്കോട് മണ്‍മറഞ്ഞു പോയ ഒരു കലാകാരന്റെ പേരിലുള്ള അവാര്‍ഡ്, കോഴിക്കോട് തന്നെയുള്ള മുതിര്‍ന്ന ഒരു കലാകാരന് നല്‍കുന്ന ചടങ്ങില്‍ എം.എല്‍.എ അടക്കം ഉള്ളവര്‍ അതിഥിയായി ഉണ്ട്. അതിജീവിതയെ ഒരു പ്രധാന വേദിയില്‍ കൊണ്ടുവന്ന അങ്ങേര് ഇപ്പോള്‍ വരുമല്ലോ ഓര്‍ത്തപ്പോള്‍ ‘ഹൗ കുളിരു കോരിയിരുന്നു…’ എന്നാല്‍ എല്ലാവരും എത്തിയിട്ടും കോഴിക്കോട് അങ്ങാടിയില്‍ താമസിക്കുന്ന ഇങ്ങേരു മാത്രം വന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങേര് എത്തി. എന്റെ തൊട്ടടുത്ത സീറ്റിലായി ഇരുന്നു.

സത്യം പറയാലോ മദ്യപിച്ചു ലക്കുകെട്ട് വന്നിരുന്ന അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാന്‍ പോലും വയ്യായിരുന്നു. ഒരു വേദിയില്‍ കാണിക്കേണ്ട ഒരു മര്യാദയും ഇല്ലാതെ ഇയാള്‍ ഇതെന്താ ഇങ്ങനെ? അന്ന് ഓര്‍ക്കുകയും ചെയ്തു…വിഷമം തോന്നി. പിന്നെ തോന്നി ഈ ബിംബങ്ങള്‍ ഒക്കെ ഇങ്ങനെ തന്നെയെന്ന്…തകര്‍ന്ന് വീഴാന്‍ ആണ് ഇവര്‍ക്കൊക്കെ യോഗം എന്നും. ഒരിക്കല്‍ മാത്രമേ ഇയാളുടെ പേര് ഒരു പോസ്റ്റില്‍ ഞാന്‍ വലിച്ച്‌ ഇട്ടിട്ടുള്ളു…(എന്നിട്ട് എന്നെ എല്ലാരും കൂടെ അങ്ങ് പിടിച്ചു തിന്നു) ഇന്ന് വീണ്ടും ആവര്‍ത്തിക്കാതെ പോയാല്‍ അത് മനസാക്ഷിക്ക് നിരക്കാത്തത് ആയി പോകും….
എനിക്ക് നേരെ നടന്ന അതിക്രമത്തില്‍ ഞാന്‍ പരാതി കൊടുത്ത് കോഴിക്കോട് പോലിസ് അറസ്റ്റ് രേഖപെടുത്തിയ വി ആര്‍ സുധീഷിനെ പല പ്രസാധനശാലകളും പുസ്തകം വാങ്ങി ആഘോഷമാക്കിയിരുന്നു.

എന്തിന് ഏറെ പറയുന്നു എന്റെ രാപ്പകലുകള്‍ ഞാന്‍ അധ്വാനിച്ച ഞാന്‍ മുന്‍പ് ജോലി ചെയ്ത സ്ഥാപനം പോലും അയാളെ നെഗറ്റീവ് മാര്‍ക്കറ്റിംഗ് ഭാഗമായി ആഘോഷിച്ചു. അത് പോലെ കോഴിക്കോട് ഉള്ള പെണ്‍പ്രസാധകര്‍ അടക്കം തന്നെ അയാളെ ഇന്നും ആഘോഷിച്ചു കൊണ്ടിരിക്കുന്നു…. അതൊന്നും എനിക്ക് അശേഷം വിഷമം ഉണ്ടാക്കിയിട്ടില്ല. കാരണം അതൊക്കെ ഞാന്‍ പ്രതീക്ഷിക്കുന്നു…

ഞാനും അയാളും ഉള്ള അന്തരം ഏറെയാണ്. പാരമ്പര്യത്തിന്റെ, പണത്തിന്റെ, അധികാരത്തിന്റെ ഒക്കെ…. ഇതൊക്കെ സംഭവിക്കും എന്നുള്ളതും ഉറപ്പായിരുന്നു. സത്യത്തില്‍ ഇതിനു മുകളില്‍ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മറ്റൊരു കാര്യം വി.ആര്‍ സുധീഷിനെ കച്ചവടം ആക്കിയ ഇവരൊക്കെ സ്വന്തം സ്ഥാപനത്തിന്റെ ‘കച്ചവടത’ ഒക്കെ ആഘോഷമായി നടത്തിയപ്പോള്‍ ഇങ്ങേരെ വിളിച്ചില്ല. കഷ്ടമായി പോയി… ഒരു അതിഥിയായി പോലും പരിഗണിച്ചില്ല അത് എന്തായിരിക്കും…? അത് എന്തായാലും എന്നോടുള്ള മര്യാദയല്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അത് ഇവിടെയുള്ള മുഴുവന്‍ സ്ത്രീകളോട് ഉള്ള ഒരു മര്യാദയാവാം. കാരണം പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ ഇവരൊക്കെ പേടിക്കുന്നുണ്ട് ….

പറഞ്ഞു വരുന്നത് അതിനും മീതെ മദ്യം നല്‍കുന്ന ബന്ധങ്ങളുടെ തീവ്രതയെ കുറിച്ചാണ്. ’മീ ടു’ പരാതി നിലനില്‍ക്കുന്ന പലരെയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മാറ്റി നിര്‍ത്തിയപ്പോള്‍ വി.ആര്‍ സുധീഷ് അവിടെ ഒക്കെയും എങ്ങനെ പരിഗണിക്കപെട്ടു? അത് മദ്യവും മറ്റു പലതും പേറുന്നവര്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കുന്ന വലിയ സപ്പോര്‍ട്ട് അല്ലേ? ഇത്തരത്തിലുള്ള വേട്ടനായ്ക്കള്‍ക്ക് ഒപ്പം ആണ് ഈ ഗവണ്മെന്റ് എന്നുള്ള ധിക്കാരപരമായ മറുപടി തന്നെയാണ്.

ഈ കൂവല്‍ താങ്കള്‍ ഏത് ചിരിയില്‍ ഒതുക്കി ജാള്യത മറച്ചാലും, അതല്ല കഴിഞ്ഞ കാലങ്ങളില്‍ ചരിത്രമെഴുതിയ എസ്.എഫ്.ഐയുടെ തോളില്‍ കയറി ഇരുന്നാലും കൂവി തോല്‍ല്പിക്കുന്ന ഒരു യുവ ജനത തനിക്കൊക്കെ ശേഷം ഇവിടെ പടര്‍ന്നു പന്തലിക്കുന്നു എന്ന ഭീഷണിയെ ഓര്‍ത്ത് വെച്ചോളൂ… വയനാട്ടില്‍ വലിയ ബംഗ്ലാവ് ഉണ്ട് അവിടെ ഉള്ള പട്ടികളാണ് നിങ്ങളൊക്കെ എന്ന് ഉപമിച്ചോളൂ, സ്ത്രീവിരുദ്ധനും മദ്യവും മറ്റു പലതും പേറുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തേ…”
എം എ ഷഹനാസ്

എം.കെ മുനീറിൻ്റെ ഓലീവ് പബ്ലിക്കേഷനിൽ ജോലി ചെയ്തിരുന്ന ഷഹനാസ് പിന്നീടാണ് മാഗ്ബത്ത് പബ്ലിഷിംഗ് ഹൗസ് ആരംഭിച്ചത്.
വി.ആർ സുധീഷിനെതിരെ ഷഹനാസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ഇപ്പോൾ കോടതിയിലെത്തിയിരിക്കുകയാണ്. മദ്യപിച്ച് ഒരു പൊതുചടങ്ങിൽ പങ്കെടുത്തു എന്നതാണ് രഞ്ജിത്തിനെതിരെയുള്ള കുറ്റാരോപണം. വ്യക്തിപരമായ അനിഷ്ടങ്ങളാണ് ഇത്തരം അടിസ്ഥാനരഹിതമായ കുറ്റാരോപണയ്ക്ക് കാരണം. പ്രമുഖ വ്യക്തികളെ സമൂഹ മാധ്യമങ്ങളിൽ തേജോവധം ചെയ്യുക എന്നതിനപ്പുറം ആരോപണങ്ങളിൽ യാതൊരു കഴമ്പുമില എന്നാണ് പൊതു വിലയിരുത്തൽ.

Back to top button
error: