NEWSPravasi

തൊഴിൽ തട്ടിപ്പിന് ഇരയായി വിമാനത്താവളത്തില്‍ കുടുങ്ങി; ഒടുവിൽ നോർക്കയുടെ കനിവിൽ മലയാളി തിരികെ നാട്ടിലെത്തി

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിന് വിധേയനായി മലേഷ്യയിലെ ക്വാലാലംപൂർ എയർപ്പോർട്ടിൽ കുടുങ്ങിയ മലയാളിയെ നോർക്ക റൂട്ട്‌സ് ഇടപെട്ട് മുംബൈ വഴി നാട്ടിൽ തിരിച്ചെത്തിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ഏജൻസി വഴിയാണ് എറണാകുളം സ്വദേശി പാവോത്തിത്തറ തോമസ് ജോബ് വിജു സിംഗപ്പൂരിലേയ്ക്ക് ജോലിയ്ക്കായി യാത്രതിരിച്ചത്.  നവംബർ 30 ന് കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്കും അവിടെനിന്നും സിംഗപ്പൂർ എയർപ്പോർട്ടിലുമെത്തി.

എന്നാൽ ജോലി വാഗ്ദാനം ചെയ്ത എഞ്ചിനിയറിങ്ങ് കമ്പനി എമിഗ്രഷൻ പോളിസി പ്രകാരമുളള പാസോ അനുബന്ധ രേഖകളോ കൈമാറിയില്ല. കമ്പനി അധികൃതരുമായി ഫോൺ വഴിയും ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെ എയർപോർട്ടിൽ നിന്നും പുറത്തുകടക്കാനാകാത്ത സ്ഥിതിവന്നു. പിന്നീട് സിംഗപ്പൂർ എയർപ്പോർട്ടിൽ നിന്നും തിരികെ ക്വാലാലംപൂരിലേയ്ക്ക് മടക്കി അയക്കുകയായിരുന്നു. നോർക്കാ റൂട്ട്സ് വഴി ക്വാലാലംപൂരിലെ ഇന്ത്യൻ എംബസി അധികൃതർ ഇടപെട്ടാണ് ഡിസംബർ 13ന് വിജുവിനെ മുംബൈയിലെത്തിച്ചത്. ക്വാലാലംപൂരിൽ നിന്നും നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് ചെലവുകളും നോർക്കാ റൂട്ട്സ് വഹിച്ചു.

Signature-ad

മുംബൈയിലെത്തിയ ഇദ്ദേഹത്തെ നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരിയുടെ നിർദ്ദേശമനുസരിച്ച് നോർക്ക മുംബൈ ഓഫീസ് അധികൃതർ സ്വീകരിച്ച് അവശ്യസഹായങ്ങൾ ലഭ്യമാക്കി നേത്രാവതി എക്‌സ്പ്രസ്സിൽ എറണാകുളത്തേയ്ക്ക് യാത്രയാക്കി. വിദേശരാജ്യങ്ങളിലെ ജോലിക്കായി പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അംഗീകരിച്ച ഏജൻസികൾ വഴി മാത്രമേ ശ്രമിക്കാവൂ എന്നും യാത്രതിരിക്കും മുൻപ് ഓഫർ ലെറ്ററിലെ പോകേണ്ട രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന യാത്രാരേഖകളും കരുതണമെന്നും നോർക്ക അധികൃതർ അറിയിച്ചു.

Back to top button
error: