CrimeNEWS

ഇടുക്കിയിലെ നെടുങ്കണ്ടത്ത് വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ച് മുങ്ങിയ കള്ളനെ 48 മണിക്കൂറിനകം പൊക്കി

നെടുങ്കണ്ടം: വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് അറസ്റ്റില്‍. കൊല്ലം തടിക്കാട് സജീവ് മന്‍സിലില്‍ സജീവ് സലാഹുദ്ദീന്‍(49) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. ജോണിക്കട ഭാഗത്ത് പോത്തിനെ തീറ്റിക്കൊണ്ടു നിന്ന വീട്ടമ്മയുടെ മാലയാണ് മോഷ്ടിച്ചത്.

സ്‌കൂട്ടറില്‍ വന്ന സജീവ് സലാഹുദ്ദീന്‍ പോത്തിനെ കൊടുക്കുമോയെന്ന് ചോദിച്ച് അടുത്തുവന്നശേഷം കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ചു കടക്കുകയായിരുന്നു. പിന്നാലെ കട്ടപ്പന ഡിവൈഎസ്പി വി.എ നൗഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കിയത്.

കേസന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും വീട്ടമ്മ നല്‍കിയ അടയാളങ്ങളുമാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി കൊല്ലം ജില്ലയില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യയെയും കുട്ടികളെയും കൊല്ലത്തുള്ള വീട്ടില്‍ നിര്‍ത്തിയശേഷം ബാലന്‍പിള്ള സിറ്റി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ച് മേസ്തിരിപ്പണി ചെയ്ത് വരികയാണ്.

നെടുങ്കണ്ടം എസ്എച്ച്ഒ ബിനു ബി.എസ്, എസ്ഐമാരായ സജിമോന്‍ ജോസഫ്, ബിനോയ് എബ്രഹാം, സജീവ് പി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: