KeralaNEWS

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തി; തിരുത്താന്‍ ഓഫീസുകള്‍ കയറി ഇറങ്ങിയത് എട്ടുവര്‍ഷം! ഒടുവില്‍ മന്ത്രിയുടെ ഇടപെടലില്‍ നടപടി

കണ്ണൂര്‍: കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍െ്‌റ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്താന്‍ വേണ്ടി വന്നത് എട്ടുവര്‍ഷം! ഒടുവില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്‍െ്‌റ ഇടപെടലിലാണ് നടപടി. കേളകം നടിക്കാവിലെ പിഎന്‍ സുകുമാരിയുടെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റാണ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്.

എട്ട് വര്‍ഷമായി സുകുമാരി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം തിരുത്തല്‍ നടക്കാതിരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ കണ്ണൂര്‍ ജില്ലാ ജനനമരണ രജിസ്ട്രാര്‍ കൂടിയായ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ.ഡയറക്ടര്‍ ടി.ജെ. അരുണിനെ വിഷയം പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കാന്‍ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

നിര്‍ദേശം ലഭിച്ചയുടന്‍ ജില്ലാ ജോ. ഡയറക്ടര്‍, തലശേരി നഗരസഭാ രജിസ്ട്രാറില്‍ നിന്നും സുകുമാരിയമ്മയില്‍ നിന്നും വിവരങ്ങള്‍ തേടി. മതിയായ രേഖകളുടെ അഭാവത്തെക്കുറിച്ച് അപേക്ഷകയെ ബോധ്യപ്പെടുത്തി. അപേക്ഷ തീര്‍പ്പാക്കുന്നതിന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇങ്ങനെ രേഖകള്‍ ഹാജരാക്കിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ആവശ്യമായ തിരുത്തലുകള്‍ ഓണ്‍ലൈനില്‍ നടത്തുകയും, തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. വിഷയത്തില്‍ സജീവമായി ഇടപെട്ട കണ്ണൂര്‍ ജില്ലാ കലക്ടറും തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

 

 

 

Back to top button
error: