CrimeNEWS

നേപ്പാളി യുവതിയുടെ കൊലാപാതകം ഗര്‍ഭിണിയെന്ന സംശയം മൂലം

കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്റെ പേരിലെന്ന് സൂചന. നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്റെ ഫോണില്‍നിന്നാണ് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാന്‍ കൊച്ചി പോലീസ് നടപടികള്‍ ഊര്‍ജിതമാക്കി.

കൊല്ലപ്പെട്ട ഭാഗീരഥി ധാമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഭാഗീരഥി ജൂണില്‍ നേപ്പാളിലേക്കു പോയി മടങ്ങിവന്ന ശേഷമാണു റാം ബഹദൂറിന്റെ സംശയം ബലപ്പെടുന്നത്. മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകളും കാരണമായി.

ഭാഗീരഥി ഗര്‍ഭിണിയാണെന്ന സംശയവും റാം ബഹദൂറിനുണ്ടായിരുന്നു. സെപ്റ്റംബറില്‍ കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധനയും നടത്തി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണു പോലീസിന്റെ നിഗമനം. കൊച്ചി പോലീസ് പ്രതിയെ നേപ്പാളില്‍നിന്ന് പിടികൂടിയെങ്കിലും കേരളത്തിലേക്ക് എത്തിക്കാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രതിയെ കേരളത്തിലെത്തിക്കാനാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

ഒക്ടോബര്‍ 24നാണ് ഭാഗീരഥിയുടെ മൃതദേഹം എളംകുളത്തെ വാടകവീട്ടില്‍ പുതപ്പിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയില്‍കണ്ടെത്തിയത്. 19ന് കൊലപാതകം നടത്തിയശേഷം റാം ബഹദൂര്‍ രണ്ട് ദിവസം കഴിഞ്ഞാണ് കൊച്ചിയില്‍നിന്ന് കടന്നത്.

 

Back to top button
error: