KeralaNEWS

സ്റ്റേ നീക്കിയതിന് പിന്നാലെ നിര്‍മ്മാണം ആരംഭിച്ചു; കോതി മാലിന്യപ്ലാന്റിനെതിരേ പ്രതിഷേധം

കോഴിക്കോട്: കോതി മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. കോടതി സ്റ്റേ നീക്കിയതിന് പിന്നാലെയാണ് പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. പ്രതിഷേധിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ നേരത്തെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെ വന്‍ പോലീസ് സന്നാഹത്തോടെയെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്. മൂന്ന് ഡി.സി.പിമാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചത്.

പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് അതിരുകെട്ടിയും ചെറിയ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തിയത്. പ്ലാന്റ് വരുന്നതോടുകൂടി തങ്ങളുടെ കിണറുകളിലെ ജലം മലിനമാകുമെന്നും പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് നാട്ടുകാരുടെ പരാതി. പുരുഷന്മാര്‍ ജോലിക്ക് പോയ സമയത്താണ് ഉദ്യോഗസ്ഥര്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കായി എത്തുന്നതെന്ന് പ്രതിഷേധക്കാരായ സ്ത്രീകള്‍ ആരോപിച്ചു.

 

Back to top button
error: