KeralaNEWS

മണ്ണൂരില്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി യുവാവ് മരിച്ചു: 4 പേര്‍ക്ക് പരുക്ക്

കൊച്ചി: എം.സി. റോഡില്‍ മണ്ണൂരിലെ പെട്രോള്‍ പമ്പിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയിലേക്കു കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. മലപ്പുറം തിരുമാങ്കായിയില്‍നിന്നു വാഗമണ്ണിലേക്കു വിനോദയാത്ര പോയവരാണ് ഇന്നു പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. വെന്നിയൂര്‍, കള്ളക്കോട്ടില്‍ ജിനേഷ് (35) ആണ് മരിച്ചത്. ഭാര്യ അഞ്ജു (28), മകന്‍, ജിനീഷിന്റെ മാതാവ് കോമളവല്ലി, ബന്ധു രാജേഷ് എന്നിവര്‍ക്കാണു പരുക്ക്.

കോമളവല്ലിയും പേരക്കുട്ടിയും ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവര്‍ മലപ്പുറത്തുനിന്നു പുറപ്പെട്ടത്. രാവിലെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ എത്തുകയായിരുന്നു ലക്ഷ്യം. മണ്ണൂരില്‍ വച്ച്, നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

നാട്ടുകാരും കുന്നത്തുനാട് പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. അഞ്ജുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനേഷിന്റെ മൃതദേഹം പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലുണ്ട്. ജിനേഷ് ഫൊട്ടോഗ്രഫറും കോമളവല്ലി ആശ പ്രവര്‍ത്തകയുമാണ്. ജിനേഷിന് ഡ്രൈവിങ് പരിചയക്കുറവുള്ളതിനാലാണ് ബന്ധു രാജേഷിനെ കൂടെ കൂട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Back to top button
error: