CrimeNEWS

ഡിംപിളിന് വേണ്ടി പരസ്പരം പോരടിച്ച് രണ്ട് അഭിഭാഷകര്‍, ഇറങ്ങിപ്പോകാന്‍ ആക്രോശിച്ച് ആളൂര്‍; ഇടപെട്ട് കോടതി

കൊച്ചി: മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ കോടതിമുറിയില്‍ തര്‍ക്കം. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകര്‍ ഒരേസമയം ഹാജരായതോടെയാണ് തര്‍ക്കം ഉടലെടുത്തത്. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തെ തുടര്‍ന്നു കോടതി മുറിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങള്‍. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.

അഭിഭാഷകരായ ആളൂരും അഫ്‌സലും തമ്മില്‍ കോടതിക്കുള്ളില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്നു മജിസ്‌ട്രേട്ട് ഇടപെട്ടു. അഫ്‌സലിനോടു കോടതിയില്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആളൂര്‍ പറഞ്ഞു. ബഹളംവയ്ക്കാന്‍ ഇതു ചന്തയല്ല എന്നായിരുന്നു മജിസ്‌ട്രേട്ടിന്റെ പ്രതികരണം. താന്‍ അഫ്‌സലിനെയാണ് വക്കാലത്ത് ഏല്‍പിച്ചതെന്നു ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂരിനു പിന്‍വാങ്ങേണ്ടി വന്നു.

കേസിലെ പ്രതികളായ ഡിംപിള്‍ ലാംബ (ഡോളി-21), കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍ (26), നിധിന്‍ മേഘനാഥന്‍ (35), ടി.ആര്‍. സുദീപ് (34) എന്നിവരെ കോടതി അഞ്ചു ദിവസത്തേയ്ക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ടു സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്താനുണ്ടെന്നു പോലീസ് കോടതിയെ അറിയിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളായ മൂന്നു പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും ഇവര്‍ക്കെതിരെ നേരത്തെയും കേസുകളുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കി. ഡിംപിളിന്റെ കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പോലീസിന്റെ ആവശ്യം.

നടന്നത് ക്രൂരപീഡനമാണെന്നും മോഡലിന് ആദ്യ രണ്ടു പ്രതികളും ബാറില്‍വച്ചു മദ്യം നല്‍കിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബാറിന്റെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടും യാത്രയ്ക്കിടയിലും ക്രൂരമായി പീഡിപ്പിച്ചു. ഡിംപിളാണ് പീഡനത്തിന് അവരം ഒരുക്കിയതെന്നാണ് കണ്ടെത്തില്‍. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിള്‍ ഇതരസംസ്ഥാനത്തു നിന്നും മോഡലിങ്ങിന് എന്ന പേരില്‍ പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചു ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതികളാണ് അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍.

വ്യാഴാഴ്ച അര്‍ധരാത്രിയാണു മോഡലിനെ കൂട്ട ബലാല്‍സംഗം ചെയ്തത്. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി ബലാല്‍സംഗം ചെയ്‌തെന്നാണു കേസ്. ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി.

 

Back to top button
error: