CrimeNEWS

വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞ് പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കേസിൽ പ്രതിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സ്ഥലത്ത് ഹോട്ടൽ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തൽ രജീഷാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എന്നാൽ ഇയാളുടെ ചിത്രങ്ങൾ അടക്കം പൊലീസ് പുറത്തുവിട്ടതോടെ ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഈ പ്രദേശത്ത് ഹോട്ടൽ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്. തുടർന്ന് വീടിനകത്ത് കയറിയ ഇയാൾ വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും പുറത്തുവന്നതോടെയാണ് ഇയാൾ കീഴടങ്ങിയത്. പ്രതിയുടെ വീട്ടിലും ബന്ധു വീടുകളിലും വ്യാപക പരിശോധന നടത്തിയിരുന്നു. രജീഷ് നേരത്തെ ചെന്നൈയിൽ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവിടേക്ക് ആണോ മുങ്ങിയത് എന്ന സംശയം പൊലീസിനുണ്ട്.

Back to top button
error: