NEWSWorld

മൂന്നാം അങ്കത്തിന് തയ്യാര്‍; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ട്രംപ്

മിയാമി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.

”അമേരിക്കയെ വീണ്ടും മികച്ചതാക്കി മാറ്റാന്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ഈ രാത്രി പ്രഖ്യാപിക്കുകയാണ്. ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും” -ട്രംപ് അണികളോട് പറഞ്ഞു.

‘ഡോണള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024’ എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യു.എസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്.

ഒരാഴ്ചമുമ്പ് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ട്രംപ് തെരഞ്ഞെടുത്ത ദുര്‍ബലരായസ്ഥാനാര്‍ത്ഥികളാണ് പരാജയകാരണം എന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെയുള്ള ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ജനകീയനായ ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും തനിക്കു കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമെല്ലാം സ്ഥാനാര്‍ത്ഥിത്വത്തില്‍ വെല്ലുവിളിയാവുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നുണ്ട്.

 

Back to top button
error: