NEWS

ഗില്‍ജിത്തും ബാള്‍ട്ടിസ്ഥാനും തിരിച്ചുപിടിക്കണമെന്ന് സൈന്യത്തോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ശ്രീനഗർ : പാക് അധീന കശ്മീരിലെ ഗില്‍ജിത്തും ബാള്‍ട്ടിസ്ഥാനും തിരിച്ചുപിടിക്കണമെന്ന് സൈന്യത്തോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ സൈനിക വിജയം ആഘോഷിക്കുന്നതിനായി നടന്ന ശൗര്യ ദിവസ് ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഭാഗമായിട്ടാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെ ഇന്ത്യ കണക്കാക്കുന്നത്. 1994 ലെ പാര്‍ലമെന്ററി പ്രമേയമനുസരിച്ച്‌, ഈ പ്രദേശം ജമ്മു കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടകവുമാണ്.എന്നാൽ പാക്കിസ്ഥാന്‍  നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിയും ഒരു കൗണ്‍സിലും നിലവില്‍ ഈ മേഖലക്കുണ്ട്. ഈ കൗണ്‍സിലിനാണ് ഈ പ്രദേശത്തിന്റെ വിഭവങ്ങളിലും വരുമാനത്തിലുമുള്ള പൂര്‍ണ നിയന്ത്രണം.

2020ല്‍ഗില്‍ജിത്-ബാള്‍ട്ടിസ്താന് പ്രവിശ്യ പദവി നല്‍കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു. അന്നുമുതലേ ഇന്ത്യ അതിനെ എതിര്‍ത്തുവരികയാണ്. ജമ്മു കശ്മീരിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഈ പ്രദേശം ഒരിക്കല്‍ ജമ്മു കശ്മീര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 1947 നവംബര്‍ 4 ന് പാക് ഗോത്രസേനയും പാകിസ്ഥാന്‍ സൈന്യവും കശ്മീരില്‍ അധിനിവേശം നടത്തിയപ്പോള്‍ ഈ പ്രദേശം അവരുടെ നിയന്ത്രണത്തിലാക്കി. ഈ മേഖലയെ പാകിസ്ഥാന്റെ വടക്കന്‍ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ഇവ പാക്കിസ്ഥാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാവുകയും ചെയ്തു.

പാകിസ്താന്‍റെ അനധികൃതമായ കൈയടക്കലുകള്‍ മേഖലയില്‍  ഇല്ലാതാക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ഇന്ത്യന്‍ പ്രദേശങ്ങളുടെ തല്‍സ്ഥിതി മാറ്റാനുള്ള നീക്കങ്ങളില്‍ നിന്ന് പാകിസ്താന്‍ പിന്മാറണമെന്നും അനധികൃതമായ എല്ലാതരം കൈയേറ്റങ്ങളും ഒഴിവാക്കി മേഖലയില്‍ നിന്ന് പാകിസ്താന്‍  പിന്‍വലിയണമെന്നും പ്രതിരോധമന്ത്രി ആവശ്യപെട്ടു.

Back to top button
error: