Breaking NewsNEWS

മല്ലികാര്‍ജുന വിജയം; കോണ്‍ഗ്രസിനെ നയിക്കാന്‍ ഖാര്‍ഗേ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ നയിക്കാന്‍ കര്‍ണാടകയില്‍നിന്നുള്ള ദളിത് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നിയോഗം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 7897 വോട്ടു നേടിയാണ് ഖാര്‍ഗെയുടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോണ്‍ഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. കാല്‍ നൂറ്റാണ്ടിന്‍െ്‌റ ഇടവേളയ്ക്കു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്.

നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാല്‍ ഖാര്‍ഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂര്‍ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി.

സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ എണ്‍പതുകാരന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദളിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖര്‍ഗെയ്ക്ക് തുണയായി. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചാണ് ഖാര്‍ഗേ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിക്കാനെത്തിയത്. തിങ്കളാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ 9915 വോട്ടര്‍മാരില്‍ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എ.ഐ.സി.സി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്‌സുകള്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും.

തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് തരൂര്‍ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തില്‍നിന്ന് ബാലറ്റ് പെട്ടികള്‍ കൊണ്ടുപോയതില്‍ ഉള്‍പ്പെടെ തരൂര്‍ പക്ഷം പരാതി നല്‍കി. വ്യാപക ക്രമക്കേടു നടന്ന ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകള്‍ മാത്രം മറ്റു വോട്ടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയിരുന്നില്ല. യു.പിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂര്‍ പക്ഷത്തിന്റെ ആരോപണം.

 

 

 

 

Back to top button
error: