EnvironmentNEWS

‘കണ്‍ഗ്രാജുലേഷന്‍സ് ആശ’ ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലി ഗര്‍ഭിണിയെന്ന് സൂചന

ഭോപാല്‍: നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന സൂചന. പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്കു ഹൃദ്യമായ വരവേല്‍പാണ് രാജ്യം നല്‍കിയത്.

‘ആശ’ എന്ന ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ആശയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പ്രത്യേക ശ്രദ്ധയാണ് ഈ ചീറ്റയ്ക്ക് നല്‍കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം.

നമീബിയയില്‍നിന്നും എത്തിച്ച എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടത്. അഞ്ച് പെണ്‍ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്.

അവസാനമുണ്ടായതെന്നു കരുതപ്പെട്ട 3 ചീറ്റകളും 1947 ല്‍ വേട്ടയാടപ്പെട്ടതോടെയാണ് ഇന്ത്യയില്‍ ഇവയ്ക്കു വംശനാശം സംഭവിച്ചത്. 1952ല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 ലാണ് ചീറ്റകളെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. 5 വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാന്‍ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു.

 

Back to top button
error: