CrimeNEWS

ഗാനമേളയ്ക്കിടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് പരിസരത്ത് ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്. ഒന്നാം പ്രതി മുഹമ്മദിനായുള്ള തിരിച്ചില്‍ തുടരുകയാണെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

പിടിയിലായ രണ്ടാം പ്രതി അഭിഷേക് ജോണാണ് കൊല്ലപ്പെട്ട രാജേഷിനെ ആദ്യം ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ രാജേഷിന്റെ സുഹൃത്തുക്കള്‍ അഭിഷേക് ജോണിനെ പിടിച്ചുമാറ്റുകയായിരുന്നു. ഈ സമയം അഭിഷേക് ജോണിന് ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് കൈയില്‍ കരുതിയ കത്തികൊണ്ട് രാജേഷിനെ തുടര്‍ച്ചായായി കുത്തുകയായിരുന്നു. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കൊച്ചി സ്വദേശിയും പിടിയിലായിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് കലൂരില്‍ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഒന്നര മാസത്തിനുള്ളില്‍ കൊച്ചി നഗരമധ്യത്തിലുണ്ടായ ഏഴാമത്തെ കൊലപാതകമായിരുന്നു ഇത്. എറണാകുളം പള്ളുരുത്തി സ്വദേശിയായ എം.ആര്‍ രാജേഷാണ് കൊല്ലപ്പെട്ടത്.

ഗാനമേളയ്ക്കിടെ, രണ്ട് പേര്‍ പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകര്‍ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവര്‍ ചേര്‍ന്ന് പ്രശ്നമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി. ഇവരെ പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്താക്കി. ഇതില്‍ അമര്‍ഷം പൂണ്ട പ്രതികള്‍ പരിപാടി കഴിയുന്നത് വരെ കാത്തിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇരുവരും തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു.

ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു. ചോരയില്‍ കുളിച്ച രാജേഷിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

Back to top button
error: