IndiaNEWS

വൻ ശമ്പള വാഗ്ദാനവുമായി ഇന്ത്യൻ പൗരന്മാരെ തായ്‌ലന്‍ഡ്‌, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കടത്തുന്നു, അന്താരാഷ്ട്ര തൊഴിൽ തട്ടിപ്പ് റാക്കറ്റ് സജീവം

വമ്പൻ ശമ്പളവും ഓഫറുകളുമായി ഇന്ത്യൻപൗരന്മാരെ അതിർത്തി കടത്തി അന്താരാഷ്ട്ര തൊഴിൽത്തട്ടിപ്പ് റാക്കറ്റ്. കെണിയിലാകുന്നത് സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരാവുന്ന ഐ.ടി വൈദഗ്ധ്യമുള്ള യുവാക്കൾ.

തായ്‌ലന്‍ഡ്‌, മ്യാന്‍മര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് മികച്ച ശമ്പള വാഗ്ദാനവുമായി ഇത്തരത്തിലുള്ള ജോലി അന്വേഷണങ്ങള്‍ എത്തുന്നത്. ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ് എന്ന ഉദ്യോഗത്തിനാണ് എത്തിക്കുന്നത്. എന്നാല്‍ ഇത്തരം കമ്പനികളില്‍ ഭൂരിഭാഗവും കോള്‍- സെന്റര്‍, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴിൽ വാഗ്ദാനം ചെയ്ത് 60ലധികം ഇന്ത്യൻ പൗരന്മാരെ തട്ടിപ്പ് സംഘം മ്യാൻമറിലേക്ക് കടത്തിയെന്ന വിവരത്തിന് പിന്നാലെ വിദേശകാര്യമന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മ്യാൻമറിലെ മ്യാവഡി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റാണ് തായ്ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യൻ പൗരൻമാരെ മ്യാൻമറിലെത്തിച്ചത്. നിലവിൽ 30 പൗരന്മാരെ എംബസി ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവാക്കള്‍ പ്രധാനമായും തൊഴില്‍ത്തട്ടിപ്പിന് ഇരകളാകുന്നത്. ദുബായ്, ഇന്ത്യ എന്നിവടങ്ങളിലെ ഏജന്റുമാര്‍ വഴിയും തട്ടിപ്പിരയാകുന്നുണ്ട്. നിയമവിരുദ്ധമായാണ് പലപ്പോഴും തൊഴിലന്വേഷകരെ രാജ്യാതിര്‍ത്തി കടത്തുന്നത്. ഇത്തരത്തില്‍ മ്യാന്‍മാര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുന്നവര്‍ക്ക് മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരുന്നു.
സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ പെട്ട് തട്ടിപ്പിനിരയാകരുതെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. തൊഴിലിനായി പോകുന്നവര്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ നിയുക്ത സംഘങ്ങളെ ബന്ധപ്പെട്ട് വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മ്യാന്‍മറിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തൊഴില്‍ത്തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യാങ്കൂണിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയിറക്കിയിരുന്നു. കോൾ സെന്റർ അഴിമതിയിലും ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലും ഏർപ്പെട്ടിരിക്കുന്ന സംശയാസ്പദമായ ഐ.ടി സ്ഥാപനങ്ങൾ തായ്‌ലൻഡിലെ ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുകൾ’ തസ്തികകളിലേക്ക് ഇന്ത്യൻ യുവാക്കളെ വശീകരിക്കാൻ ലാഭകരമായ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകളെ കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ദുബായ്, ഇന്ത്യ ആസ്ഥാനമായുള്ള ഏജന്റുമാർ വഴിയും തായ്‌ലൻഡിൽ ലാഭകരമായ ഡാറ്റാ എൻട്രി ജോലിയുടെ പേരിൽ ഐടി വിദഗ്ധരായ യുവാക്കളെയാണ് ഇത്തരം ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. പരസ്യങ്ങളിൽ കുടുങ്ങിയവരെ അതിർത്തി കടന്ന് അനധികൃതമായി മ്യാൻമറിലേക്ക് കൊണ്ടുപോകുകയും കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ ബന്ദിയാക്കും. തൊഴില്‍ത്തട്ടിപ്പ് റാക്കറ്റുകളുടെ വലയില്‍ പെട്ട് നിരവധി ഇന്ത്യന്‍ യുവാക്കള്‍ നിയമവിരുദ്ധമായി തായ്‌ലന്‍ഡില്‍ എത്തിപ്പെടുന്നതായും തായ്‌ലന്‍ഡിലെ തൊഴിലവസരങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ, വിഭാഗീയ അക്രമങ്ങൾ, ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലുണ്ടായ വർധനവ് സാഹചര്യത്തിൽ കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പോകുന്ന വിദ്യാർഥികളും യാത്രികരും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

Back to top button
error: